തിരുവനന്തപുരം: തലസ്ഥാനത്ത് ബുധനാഴ്ച രാത്രി പെയ്ത മഴയില്‍ വൻനാശനഷ്ടം. റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി.
ഇന്നലെ മുതല്‍ തുടര്‍ച്ചയായി പെയ്തുവരുന്ന ശക്തമായ മഴയില്‍ അര്‍ധരാത്രിയോടെ വീടുകളില്‍ വെള്ളം കയറാൻ തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ താഴ്ന്ന ഭാഗങ്ങളിലെല്ലാം ഫയര്‍ ആൻഡ് റെസ്ക്യൂ രക്ഷാപ്രവര്‍ത്തനം നടത്തി.
വീടുകളില്‍ വെള്ളം കയറി അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്. മുട്ടട, പാറ്റൂര്‍, പോങ്ങുംമൂട്, ഉള്ളൂര്‍, കുന്നുകുഴി, ശ്രീകാര്യം, തേക്കുമൂട്, കാരചിറ, അമ്ബലമുക്ക്, പ്ലാമൂട്, മുറിഞ്ഞ പാലം മുതലായ ഭാഗങ്ങളിലാണ് കൂടുതല്‍ വെള്ളം കയറിയത്.
ഇതിന് പുറമെ കഴക്കൂട്ടം പൗണ്ട് കടവ് മേഖലയിലും വെള്ളക്കെട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചെമ്ബഴന്തിയില്‍ മതിലിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു. ചെമ്ബഴന്തി എസ്.എൻ. കോളേജിന് സമീപം വിജയന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്.
ജില്ലയില്‍ മലയോര മേഖലയില്‍ മഴ ശക്തമായിരുന്നു. ഇന്നലെ ഓറഞ്ച് അലര്‍ട്ട് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 എം.എം. മഴയാണ് പെയ്തത്. ഇത് തിരുവനന്തപുരം നഗരത്തില്‍ രാത്രിയില്‍ മാത്രം പെയ്ത മഴയാണ്.