ഭുവനേശ്വര്‍: കോണ്‍ഗ്രസ് എം.പി. ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്തത് 353.5 കോടി രൂപ.
മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത തുക ആറാം ദിവസവും എണ്ണിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ആദായനികുതി വകുപ്പ് റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്.
ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണ കമ്ബനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. നികുതി വെട്ടിപ്പ്, രേഖകളിലാതെ പണമിടപാട് എന്നിവ ആരോപിച്ച് ഡിസംബര്‍ ആറിനായിരുന്നു റെയ്ഡ് തുടങ്ങിയത്. ഇതിനുശേഷം ബൗധ് ഡിസ്റ്റിലറിയുടെ സഹസ്ഥാപനമായ ബല്‍ദേവ് സാഹു ഇൻഫ്രയിലേക്കും ഞായറാഴ്ച പരിശോധന വ്യാപിപ്പിച്ചിരുന്നു.
ഒഡിഷയില്‍ പണം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞതായി ആധായ നികുതി വകുപ്പ് പറഞ്ഞു. 305 കോടി കണ്ടെടുത്ത ബലൻഗിര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക കണ്ടെടുത്തത്. സമ്ബല്‍പുരില്‍ നിന്ന് 37.5 കോടിയും ടിട്ലാഗഢില്‍ നിന്ന് 11 കോടി രൂപയുമാണ് കണ്ടെടുത്തത്.
റെയ്ഡില്‍ പിടിച്ചെടുത്ത തുക ബലൻഗിറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. പണം സൂക്ഷിച്ചിരുന്ന 176 ബാഗുകളില്‍ 140 എണ്ണവും എണ്ണികഴിഞ്ഞതായും ബാക്കിയുള്ള 36 ബാഗുകള്‍ ഇന്ന് എണ്ണുമെന്നും എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ പറഞ്ഞു.
‘മൂന്ന് ബാങ്കുകളില്‍ നിന്നുള്ള ഉദ്യേഗസ്ഥരാണ് പണം എണ്ണുന്നത്. 40 നോട്ടെണ്ണല്‍ യന്ത്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 25 എണ്ണം നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ഇവ തകരാറിലായാല്‍ ഉപയോഗിക്കുന്നതിനാണ് ബാക്കി 15 എണ്ണം’, എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ വ്യക്തമാക്കി.