തിരുവനന്തപുരം: കെ എസ് യു നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പൊലീസിന്റെ ക്ലീൻ ചിറ്റ്. കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി സി പി എം മുഖപത്രത്തില്‍ വന്ന വാര്‍ത്തയില്‍ കഴമ്ബില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻസില്‍ ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. കേരള സര്‍വകലാശാലയുടെ ബി കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്നായിരുന്നു അൻസലിനെതിരായ കേസ്. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
പരാതിയുമായി ബന്ധപ്പെട്ട് അൻസില്‍ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ് എസ് എല്‍ സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. കന്റോണ്‍മെന്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞു.