അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദബാദില്‍ നിര്‍മ്മിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. 4000കോടി രൂപ ചെലവിലാണ് മാള്‍ നിര്‍മിക്കുന്നത്.
ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം 2024ല്‍ തന്നെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി അറിയിച്ചു. വെെബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
വെെബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളില്‍ മാളിന്റെ മിനിയേച്ചര്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. 2023 സെപ്തംബറില്‍ യൂസഫലി ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ രണ്ട് വലിയ ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാൻ പോകുന്നതായി സൂചന നല്‍കിയിരുന്നു. അഹമ്മദാബാദിലും ചെന്നെെയിലുമാണ് ഇവ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനം ഹൈദരാബാദില്‍ പുതിയ ഷോപ്പിംഗ് മാള്‍ തുറക്കുമെന്നും യൂസഫലി പറഞ്ഞു.
അതേസമയം, നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ലക്നൗ, കോയമ്ബത്തൂര്‍, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യൻ നഗരങ്ങളില്‍ ലുലുവിന് മാളുകളുണ്ട്. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെൻഡ്‌സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇതില്‍ 250ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു. ലുലു ഗ്രൂപ്പില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 65000ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ ആഗോളതലത്തില്‍ എട്ട് ബില്യണ്‍ യുഎസ് ഡോളറിന് വാര്‍ഷിക വിറ്റുവരവുമുണ്ട്.