വാഷിംഗ്ടണ്‍: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ചെങ്കടലിലെ കപ്പലുകള്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുന്നത് വരെ തങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ മുന്നറിയിപ്പ് നല്‍കി.
ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഹൂതികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച അമേരിക്കയും ബ്രിട്ടണും സംയുക്തമായി ഹൂതി വിമതർക്കെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ നിന്ന് പിന്മാറില്ലെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ചെങ്കടലില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനാണ് ഹൂതി വിമതർ ശ്രമിക്കുന്നതെന്നും യുഎസ് സൈന്യം ആരോപിച്ചു. തുടർച്ചയായ ഭീഷണികള്‍ക്ക് പിന്നാലെ ഹൂതി വിമതരെ അമേരിക്ക ആഗോള ഭീകരരായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.