വാഷിങ്ടണ്‍: ഫലസ്തീൻ രാജ്യം രൂപവത്കരിക്കണമെന്ന യു.എസ് നിർദേശം അംഗീകരിക്കാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
യു.എസ് പ്രസിഡന്റ് ജോ ബൈഡനെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. ജോർദാൻ നദിക്ക് പടിഞ്ഞാറുള്ള മുഴുവൻ പ്രദേശങ്ങളുടെ ഇസ്രായേല്‍ സുരക്ഷയിലായിരിക്കും ഉണ്ടാവുകയെന്ന് നെതന്യാഹു അറിയിച്ചു.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഒരിക്കല്‍ പോലും ബിന്യമിൻ നെതന്യാഹു ഫലസ്തീൻ രാജ്യമെന്ന നിർദേശത്തിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രശ്നപരിഹാരത്തിനായി ദ്വിരാഷ്ട്രത്തിനായി യു.എസ് ഇനിയും പ്രവർത്തിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സംഘർഷാനന്തര ഗസ്സയില്‍ വീണ്ടും അധിനിവേശം ഉണ്ടാവില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിർബിയും പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ ഇസ്രായേലിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തുകയാണ്. മെക്സിക്കോയും ചിലിയുമാണ് ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ രംഗത്തെത്തിയത്. ഗസ്സയിലെ ആക്രമണങ്ങളിലും സാധാരണക്കാരായ പൗരൻമാരുടെ മരണത്തിലും ആശങ്കയുണ്ടെന്ന് മെക്സികോ വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുദ്ധകുറ്റങ്ങളെ കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്വേഷണത്തിന് പിന്തുണ നല്‍കുമെന്നാണ് ചിലിയുടെ നിലപാട്.