Friday, May 3, 2024
HomeIndiaരാമക്ഷേത്ര ചടങ്ങ്: കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

രാമക്ഷേത്ര ചടങ്ങ്: കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

ബംഗളൂരു: ബാബരി മസ്ജിദ് തകർത്ത പ്രദേശത്ത് പണിതുയർത്തിയ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച വിഗ്രഹ പ്രതിഷ്ഠ നടത്തുന്ന ചടങ്ങിനോടനുബന്ധിച്ച്‌ കർണാടകയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.

സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ കർശന നടപടികള്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദേശം നല്‍കി. ജനങ്ങളെ പ്രകോപിപ്പിക്കാൻ ചിലർ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അത്തരം സംഭവങ്ങള്‍ ജനങ്ങള്‍ ഉടൻ പൊലീസില്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അയോധ്യയില്‍ ചടങ്ങുകള്‍ നടക്കുമ്ബോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രസ്താവന സമാധാനത്തിന് കൂടുതല്‍ ഭീഷണിയാണുയർത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

സംഘർഷസാധ്യത മേഖലകളായ മംഗളൂരു, ഉഡുപ്പി, ചിക്കമഗളൂരു, ശിവമൊഗ്ഗ, കൊപ്പാല്‍, ഹുബ്ബള്ളി, ബെളഗാവി എന്നിവക്കു പുറമെ ബംഗളൂരുവും മൈസൂരുവും അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് സേന ജാഗ്രതയിലാണ്. ബംഗളൂരു നഗരത്തില്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍, ചർച്ചുകള്‍ എന്നിവക്ക് സംരക്ഷണം ഉറപ്പാക്കും. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി മൈസൂരുവില്‍ തിങ്കളാഴ്ച ജാഥകള്‍ക്ക് അനുമതി നല്‍കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ രമേശ് ബാണത്ത് അറിയിച്ചു. ഞായറാഴ്ച മൈസൂരു നഗരത്തില്‍ പൊലീസ് പരിശോധന നടത്തി. ഇത് ചൊവ്വാഴ്ച രാവിലെ വരെ തുടരും.

രാമക്ഷേത്ര ചടങ്ങിനോടനുബന്ധിച്ച്‌ മൈസൂരുവില്‍ പലയിടങ്ങളിലായി സംഘടിപ്പിക്കുന്ന പൂജ ചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കും. മംഗളൂരുവില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാള്‍ അറിയിച്ചു. ശനിയാഴ്ച മംഗളൂരു നഗരത്തില്‍ പൊലീസ് റൂട്ട് മാർച്ച്‌ നടത്തി. സ്റ്റേറ്റ് ബാങ്ക്, കാർ സ്ട്രീറ്റ്, കുദ്രോളി, ലേഡിഹില്‍ എന്നിവയിലൂടെയാണ് റൂട്ട് മാർച്ച്‌ കടന്നുപോയത്. മംഗളൂരു നഗരത്തില്‍ മൂന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർമാർ, ആറ് അസി. പൊലീസ് കമീഷണർമാർ, 11 ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തില്‍ 781 പൊലീസുകാരെ പ്രത്യേകം വിന്യസിച്ചു. മംഗളൂരു സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയില്‍ 196 പൂജകേന്ദ്രങ്ങള്‍ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ പൊലീസ് സംഘത്തെ വിന്യസിക്കും. 131 പ്രശ്നമേഖലയില്‍ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. 57 വാഹനങ്ങള്‍ സായുധസജ്ജമായി പട്രോളിങ് നടത്തും. പ്രത്യേകമായി 14 പൊലീസ് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു. കർശന പരിശോധനകള്‍ക്കു ശേഷമേ ഈ വഴി സഞ്ചാരം അനുവദിക്കൂ. തിങ്കളാഴ്ച പുലർച്ചെ മുതല്‍ രാത്രി വരെ സുരക്ഷാസംവിധാനങ്ങള്‍ തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular