ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രിസ്ത്യൻ പള്ളികള്‍ക്ക് മുകളില്‍ കാവിക്കൊടി കെട്ടി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ജംബുവയിലെ പള്ളികളില്‍ കാവിക്കൊടി കെട്ടിയത്.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടിയത്.
ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം വിളിച്ചെത്തി പള്ളിയിലെ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടുകയായിരുന്നുവെന്ന് പള്ളിയിലെ പാസ്റ്റർ നാർബു അമലിയാർ ക്വിന്റിനോട് പ്രതികരിച്ചു. ഞായറാഴ്ച പ്രാർഥന കഴിഞ്ഞതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം എത്തിയത്. മൂന്ന് മണിയോടെ 25ഓളം പേരടങ്ങുന്ന സംഘമാണ് പള്ളിയിലെത്തിയതെന്നും പാസ്റ്റർ അറിയിച്ചു. ജാംബുവ ജില്ലയിലെ ദാബ്താലി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയിലെത്തിയ ആളുകളൊട് കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞു. എന്നാല്‍, താൻ പറഞ്ഞത് കേള്‍ക്കാള്‍ അവർ തയറായില്ലെന്നും പാസ്റ്റർ വ്യക്തമാക്കി.
അതേസമയം, പള്ളിയില്‍ കാവിക്കൊടി കെട്ടിയ സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ജാംബുവ പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവസ്ഥലത്ത് തങ്ങള്‍ സന്ദർശനം നടത്തി. അത് ഒരാളുടെ വീടാണ്. അവിടെ വെച്ച് പ്രാർഥനകള്‍ നടക്കാറുണ്ട്. അത് ക്രിസ്ത്യൻ പള്ളിയൊന്നുമല്ലാത്തതിനാല്‍ പൊലീസിന് സ്വമേധയ കേസെടുക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.
അതേസമയം, പൊലീസിന്റെ വാദങ്ങള്‍ പാസ്റ്റർ നിഷേധിച്ചു. കെട്ടിടം പള്ളി തന്നെയാണെന്നും 2016 മുതല്‍ അവിടെ ആരാധന നടക്കുന്നുണ്ടെന്നും 40 പേർ വരെ ഞായറാഴ്ച പ്രാർഥനക്കായി എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയവർ പിന്നീട് തന്നെ കണ്ട് മാപ്പപേക്ഷിച്ചിരുന്നു. അതുകൊണ്ട് പരാതി നല്‍കണമോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. ഗ്രാമമുഖ്യനുമായി കൂടിയാലോചിച്ച് തുടർ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.