അലനല്ലൂർ: മേഖലയില്‍ ചെറുതും വലുതുമായ തോടുകള്‍ മിക്കതും വറ്റിയതോടെ വെള്ളിയാറും വർള്‍ച്ച ഭീഷണിയില്‍. തടയണ കെട്ടി വെള്ളം നിലനിർത്തിയില്ലെങ്കില്‍ ബാക്കി വെള്ളവും ഉടൻ വറ്റും.
മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന പുഴ നാള്‍ക്കുനാള്‍ ശോഷിച്ച് വരികെയാണ്. നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം നല്‍കുന്ന പുഴയാണിത്. എന്നാല്‍ മദ്ധ്യഭാഗത്ത് പോലും നിലവില്‍ വെള്ളമില്ല.
ഏക്കർകണക്കിന് കൃഷി ഭൂമിയിലേക്ക് യഥേഷ്ടം വെള്ളം നല്‍കിയിരുന്ന വെള്ളിയാറിലെ ജലസമ്ബത്ത് കുറയുന്നത് കർഷക മനസ്സിലും ആശങ്കയേറ്റുകയാണ്. പ്രളയ സമയത്ത് അടിഞ്ഞ് കൂടിയ മണ്ണും ചളിയും പൂർണമായി നീക്കാത്തതും കൈയേറ്റവുമെല്ലാം പുഴയുടെ അതിജീവനത്തിന് ഭീഷണിയാവുന്നുണ്ട്.
വിഷയത്തില്‍ അതികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതും തിരിച്ചടിയായി.
പുഴയിലെ ജലനിരപ്പ് താഴുന്നതോടെ സമീപത്തെ നൂറ് കണക്കിന് വീടുകളിലെ കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയുണ്ടാകും. നീരൊഴുക്ക് നിലക്കും മുമ്ബ് വെള്ളിയാറില്‍ കുറുകെ അനുയോജ്യമായ സ്ഥലങ്ങളില്‍ തടയണകള്‍ നിർമിക്കണമെന്നാണ് പൊതുജനാവശ്യം.