തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ തിരക്കിനിടയില്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന ധൈര്യത്തില്‍ ട്രെയിനില്‍ കടത്താൻ ശ്രമിച്ച വന്ന 30 കിലോ കഞ്ചാവ് പിടികൂടി എക്‌സൈസ്.
ഒഡിഷയില്‍നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. പത്മചരണ്‍ ഡിഗാല്‍, ഡിബാഷ് കുമാർ കണ്‍ഹാർ എന്നീ ഒഡിഷ സ്വദേശികളും ഇവരുടെ കയ്യില്‍ നിന്ന് കഞ്ചാവ് കൈപ്പറ്റാൻ എത്തിയ കല്ലിയൂർ സ്വദേശി റെജി ജോർജ്, പൂവച്ചല്‍ സ്വദേശി ആദിത്യൻ എന്നിവരുമാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം റെയ്‌ഞ്ച് സംഘത്തിന്റെയും അന്വേഷണത്തില്‍ സംഘം പിടിയിലായത്.
പോലീസ് പരിശോധനകളുണ്ടാവില്ലെന്ന ധൈര്യത്തിലിവർ തമ്ബാനൂരില്‍ വെച്ചുതന്നെ ഇവർ കഞ്ചാവ് കൈമാറുകയായിരുന്നു. മയക്കുമരുന്ന്, കൊലപാതകക്കേസുകളിലെ പ്രതിയായ റെജി ജോർജിനു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. ഒഡിഷയില്‍ ബന്ധങ്ങളുള്ള റെജി മാസത്തില്‍ രണ്ടും മൂന്നും തവണ കഞ്ചാവ് ഇവിടെനിന്നും വരുത്താറുണ്ടെന്ന് അറസ്റ്റിനു നേതൃത്വം നല്‍കിയ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.അനികുമാർ വ്യക്തമാക്കി. ചെറുകിട കച്ചവടക്കാർക്കായി കഞ്ചാവ് മൊത്തവിതരണം നടത്തുന്നയാളാണ് റെജി.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ടുനിന്നുതന്നെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അംഗങ്ങള്‍ തീവണ്ടിയില്‍ കയറി. കന്യാകുമാരി സ്‌പെഷ്യല്‍ ഫെയർ സൂപ്പർ ഫാസ്റ്റ് എക്‌സ്‍പ്രസിലാണ് കഞ്ചാവ് കൊണ്ടുവന്നത്.