കൊല്‍ക്കത്ത: സന്ദേശ്ഖാലി പീഡനക്കേസിലെ മുഖ്യ പ്രതിയായ ഷാജഹാൻ ഷെയ്ഖിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 12 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. ഷാജഹാൻ ഷെയ്ഖിന്റെ പേരിലുള്ള അപ്പാർട്ട്മെന്റ്, കൃഷിഭൂമി, മത്സ്യബന്ധനത്തിനുള്ള ഭൂമി തുടങ്ങിയ 14 സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സന്ദേശ്ഖാലി സംഭവം അന്വേഷിക്കാൻ ഹൈക്കോടതി നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥരെ ഷാജഹാൻ ഷെയ്ഖ് ആക്രമിക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടത്.
സന്ദേശ്ഖാലി ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ്. 56 ദിവസം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഫെബ്രുവരി 29-നാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഷാജഹാനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ആറ് വർഷത്തേക്കാണ് ഇയാളെ പാർട്ടി ചുമതലകളില്‍ നിന്നും സസ്പെൻഡ് ചെയ്തത്.
നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഏറെ നാളായുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഷാജഹാനെ പോലീസ് പിടികൂടിയത്. ഇയാളെ പിടികൂടാത്തതിനെതിരെ ബംഗാള്‍ പോലീസിനെതിരെയും തൃണമൂല്‍ സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു.