മിലാന്‍: ഇറ്റലിയിലെ ഫോറന്‍സില്‍ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിക്കാന്‍ പോയ മലയാളി ഡോക്ടറും ഭാര്യയും പോക്കറ്റടിക്ക് ഇരയായി.
ഡോ. ജ്യോതിദേവ് കേശവദേവും ഭാര്യ സുനിതയുമാണ് ഈ മാസം അഞ്ചിന് മിലാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ മോഷണത്തിന് ഇരയായത്. ഫിസിഷ്യനും ഡയബറ്റീസ് റിസേര്‍ചറുമാണ് ഡോ.ജ്യോതിദേവ്. അദ്ദേഹം തന്നെയാണ് തങ്ങള്‍ നേരിട്ട ദുരനുഭവവും മിലാന്‍ പോലീസിന്റെയും സുഹൃത്തുകൂടിയായ ശശി തരൂര്‍ എം.പിയുടേയും ഇന്ത്യന്‍ എംബസിയുടെയും സമയോചിതമായ ഇടപെടലും തുറന്നുപറഞ്ഞ് X ല്‍ പോസ്റ്റ് ഇട്ടത്.
ഫോറന്‍സിലേക്ക് പോകുന്നതിനാണ് ഇരുവരും മിലാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ഈ സമയം ഉയരമുള്ള ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ തന്റെ ദേഹത്ത് വന്നിടിച്ചുവെന്ന് ജ്യോതിദേവ് പറയുന്നു. അയാളുടെ വലിയ ട്രോളി ബാഗ് എന്റെ വലത് കാല്‍മുട്ടില്‍ ഇടിച്ചു. ഞാന്‍ ഏറെക്കുറെ നിലത്തുവീണു. ഇതുകണ്ട് ഭയന്നുപോയ എന്റെ ഭാര്യ എന്നെ സഹായിക്കാനായി തുനിഞ്ഞു. ഈ സമയം മറ്റൊരു സ്ത്രീ അവരെ മറികടന്ന് പോയി. നിമിഷനേരം കൊണ്ട് ഈ സ്ത്രീയും ആ പുരുഷനും അപ്രത്യക്ഷരുമായി.
പിന്നീട് ഭാര്യ അവരുടെ ഹാന്‍ഡ് ബാഗ് തുറന്നുനോക്കുമ്ബോഴാണ് പാസ്‌പോര്‍ട്ടുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും പണവും നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നത്. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഏറെ കാത്തിരിപ്പിനു ശേഷം അവര്‍ ഒരു എഫ്‌ഐആര്‍ തയ്യാറാക്കി. അവരോട് മിലാനിലെ ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു.
പിറ്റേന്ന് രാവിലെ കുടുംബ സുഹൃത്തുകൂടിയായ ശശി തരൂര്‍ എം.പിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം അതിവേഗത്തിലും ശക്തവുമായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെടുകയും രാവിലെ 9 മണിയോടെ അവരിടെ നിന്നും തനിക്ക് വിളി വരുകയും ചെയ്തു. കോണ്‍സുലേറ്റ് ജനറല്‍ അതുല്‍ ചൗഹാന്‍ തന്നെ വിളിച്ച് ആശ്വസിപ്പിക്കുകയും ഞങ്ങള്‍ രണ്ടു പേര്‍ക്കും എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
കൗൺസിൽ ഓഫീസില്‍ എത്തിയ ഞങ്ങളെ ഉദ്യോഗസ്ഥര്‍ ഹൃദ്യമായി സ്വീകരിച്ചു. ഒരു മണിക്കൂറിനുള്ളില്‍ എമര്‍ജന്‍സി പാസ്‌പോര്‍ട്ടുകള്‍ നല്‍കി. ഫോറന്‍സില്‍ നടക്കുന്ന ചടങ്ങിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയാല്‍ മതിയെന്ന ആത്മവിശ്വാസവും അവര്‍ നല്‍കി. വിദേശത്തുവച്ച് പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെടുന്നത് ശരിക്കും ഭീതിപ്പെടുത്ത അനുഭവമാണെന്നും അദ്ദേഹം പറയുന്നു.
പോക്കറ്റടി ഇറ്റലിയില്‍ സര്‍വ്വസാധാരണമാണെന്നും സഞ്ചാരികളായി അവിടെ എത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി യാത്ര ചെയ്യുന്നവരാണ് തങ്ങള്‍. അശ്രദ്ധയുടെ ഫലമാണിത്. ഇതില്‍ നിന്നും പാഠം പഠിച്ചുവെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവരെ സഹായിക്കാനാണ് ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ കുറിപ്പിനോട് ശശി തരൂരും പ്രതികരിച്ചിട്ടുണ്ട്.