ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സര്‍ക്കാരിനും ബിജെപിക്കുമെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി.
കോണ്‍ഗ്രസിനെ സാമ്ബത്തികമായി ഞെരുക്കാന്‍ പ്രധാനമന്ത്രി വ്യവസ്ഥാപിതമായ എല്ലാ പരിശ്രമങ്ങളും നടത്തുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ കുറ്റപ്പെടുത്തി.
പാര്‍ട്ടി ഇന്ന് ഉന്നയിക്കുന്ന വിഷയങ്ങള്‍, പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടി അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഈ വിഷയം കോണ്‍ഗ്രസിനെ മാത്രമല്ല ജനാധിപത്യത്തെ തന്നെ ബാധിക്കുന്നതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് ജനാധിപത്യത്തില്‍ അനിവാര്യമാണ്. എല്ലാ പാര്‍ട്ടികള്‍ക്കും അതിനുള്ള സാഹചര്യമുണ്ടാകണം. ഇ.ഡി, ഇന്‍കം ടാകസ്, മറ്റ് ഏജന്‍സികളൊന്നുമായിരിക്കരുത് നിയന്ത്രിക്കേണ്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷം, ഇലക്ടറല്‍ ബോണ്ടുകളുടെ വരവ് രാജ്യത്തിന്റെ പ്രതിഛായയ്ക്ക് തന്നെ കളങ്കം വരുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ പറഞ്ഞൂ.
ഇലക്ടറല്‍ ബോണ്ടുകള്‍ നിയമവിരുദ്ധവും ഭരണാഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി കഴിഞ്ഞു. ഈ പദ്ധതി വഴി ഭരണകക്ഷിയാകട്ടെ കോടാനുകോടികള്‍ അവരുടെ അക്കൗണ്ടുകളില്‍ നിറച്ചുകഴിഞ്ഞു. മറുഭാഗത്ത്, ചില ഗൂഢാലോചനകളുടെ ഭാഗമായി പ്രധാന പ്രതിപക്ഷ കക്ഷിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. പണത്തിന്റെ അപര്യാപ്ത മൂലം ഈ കക്ഷികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. ഭരണകക്ഷി നടത്തുന്ന ഈ അപകടകരമായ കളിയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ നിഷ്പക്ഷമായ സമീപനമുണ്ടാകണം.
ചില കമ്ബനികളില്‍ നിന്ന് ബിജെപി എങ്ങനെയാണ് പണം സ്വരൂപീച്ചതെന്ന് താന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. സുപ്രീം കോടതി ഈ വിഷയം അന്വേഷിക്കട്ടെ. സത്യം വൈകാതെ മുന്നിലെത്തുമെന്ന് താന്‍ ്വപ്രതീക്ഷിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സ്വതന്ത്രമാക്കണം. രാഷ്ട്രീയ പാര്‍ട്ടികളെ ആദായ നികുതി വകുപ്പിന്റെ നിയന്ത്രണത്തിലാക്കരുതെന്നും ഖര്‍ഗെ പറഞ്ഞു.
അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നതിനാല്‍ കോണ്‍ഗ്രസിന് പ്രചാരണ പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രവര്‍ത്തകരെയോ സ്ഥാനാര്‍ത്ഥികളെയോ സഹായിക്കാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുന്‍പേ ഈ നീക്കം തുടങ്ങിയിരുന്നു. 1990കളിലെ കേസിലാണ് ഒരു നോട്ടീസ്. 6-7 വര്‍ഷം മുന്‍പുള്ളപ വിഷയത്തിലാണ് മറ്റൊരു നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ ശേഷി തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ഒരു മാസം ഇതിനകം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു.
ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കാനുള്ള സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. എന്നല്‍ ഒന്നും സംഭവിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടല്ല മരവിപ്പിച്ചിരിക്കുന്നത്, ഇന്ത്യന്‍ ജനാധിപത്യത്തെയാണ്. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിട്ടും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പരസ്യങ്ങള്‍ ബുക്ക് ചെയ്യാനോ നേതാക്കളെ പ്രചാരണത്തിന് അയക്കാനോ കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
അസുര ശക്തിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. കോണ്‍ഗ്രസിനോട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചെയ്യുന്ന ക്രിമിനല്‍ നടപടിയാണ് അക്കൗണ്ട് മരവിപ്പിക്കല്‍. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന ആശയം തന്നെ കള്ളമാണ്. ഇന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ല. രാജ്യത്തെ 20% ആളുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു. എന്നാല്‍ രണ്ട് രുപ പോലും പാര്‍ട്ടിക്ക് ചെലവഴിക്കാനാവുന്നില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ആലോചനയാണിത്. അക്കൗണ്ടുകള്‍ ഇന്ന് സ്വതന്ത്രമാക്കിയാല്‍ പോലും ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ അപചയം തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.