വടകര: വടകരയില്‍ പോളിങ് മന്ദഗതിയിലായതില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ആശങ്ക. വോട്ടിങ് വൈകിപ്പിക്കുന്നതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.കെ.രമ എംഎല്‍എയും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും ആരോപിച്ചു.
വടകരയില്‍ വോട്ടെടുപ്പ് ചുരുങ്ങിയത് എട്ടു മണിവരെയെങ്കിലും നീളും. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി.
വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലാകാൻ കാരണം. ചിലയിടത്ത് വൻ തോതില്‍ ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്തവർ പോലും ഓപ്പണ്‍ വോട്ട് ചെയ്യുന്നുണ്ട്. ഇതിനു വളരെയധികം സമയം വേണ്ടി വരുന്നുണ്ട്.
ചില ബൂത്തുകളില്‍ ആയിരത്തിയഞ്ഞൂറോളം വോട്ടർമാരുണ്ട്. ഇത്രയും പേർ വോട്ട് ചെയ്തു വരുന്നതിനും സമയമെടുക്കുന്നുണ്ട്. 1600 വോട്ടർമാർ ഉള്ള വാർഡില്‍ രണ്ട് ബൂത്ത് അനുവദിക്കും. രാവിലെ മുതല്‍ ബൂത്തുകളില്‍ വലിയ ക്യൂ അനുവഭവപ്പെട്ടിരുന്നു. ഉച്ചതിരിഞ്ഞും ആളുകള്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന അവസ്ഥയായിരുന്നു. പോളിങ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചില ബൂത്തുകളില്‍ ഏജന്റുമാർ പ്രശ്‌നമുണ്ടാക്കി. എന്നിട്ടും വോട്ടിങ് മന്ദഗതിയില്‍ തന്നെയാണ് തുടർന്നത്. വടകര ടൗണിലും പരിസരത്തുമായി മാത്രം ഇരുപതോളം ബൂത്തുകളില്‍ പോളിങ് ഇഴയുകയാണ്.
നാല് മണിക്കൂർ വരെ ക്യൂവില്‍ നിന്ന ശേഷം പലരും വോട്ട് ചെയ്യാതെ മടങ്ങുകയാണ്. രാത്രി 9 മണിയോടെ മാത്രമേ ഇവിടെ പോളിങ് അവസാനിക്കുകയുള്ളൂവെന്നാണ് വിവരം. വോട്ടിങ് മെല്ലെപ്പോക്കിനെ തുടർന്ന് മണ്ഡലത്തില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി വടകരയിലെ യുഡിഎഫ് എംഎല്‍എ കെകെ രമ ആരോപിച്ചു.
വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നാണ് വോട്ടർമാരുടെ പരാതി. പലരും തലചുറ്റി വീണെന്നും ഇവർ പറയുന്നു. കുറവ് ബൂത്തുകളും ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് പ്രതിസന്ധി വർധിപ്പിച്ചത് എന്നാണ് ആരോപണം. പരാതിയുമായി കെ.കെ.രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. ഒരാള്‍ വോട്ടുരേഖപ്പെടുത്താൻ എടുക്കുന്ന സമയം കൂടുന്നുവെന്നും നിരവധിപേർ ക്യൂവില്‍ നില്‍ക്കുകയാണെന്നും അവർ പറഞ്ഞു. ഈ കാരണത്താലാണ് വടകരയിലെ വോട്ടിങ് ശതമാനം കുറയുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. സ്ത്രീകടളടക്കം പല ബൂത്തുകളിലും മടങ്ങിപോകുകയാണ്. വരണാധികാരിയെ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി.
രാത്രി പത്തുമണി ആയാലും വോട്ടിങ് അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും തിരികെപോയ പലരേയും തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെകെ രമ പറഞ്ഞു.കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത അവസ്ഥയാണ് വടകരയിലെന്ന് അവർ ആരോപിച്ചു. ഉദ്യോഗസ്ഥർ നടപടിക്രമങ്ങള്‍ വളരെ മന്ദഗതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വോട്ടിങ് കഴിഞ്ഞാലുള്ള ശബ്ദം ഏഴു സെക്കൻഡില്‍ കൂടുതല്‍ കഴിഞ്ഞാണ് വരുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നെന്ന സംശയമുണ്ടെന്നും രമ ആരോപിച്ചു.