ഓണ്‍ലൈൻ പേയ്‌മെൻ്റുകള്‍ സാമ്ബത്തിക ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കിയെങ്കിലും ഓരോ ദിവസവും ഓണ്‍ലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
സൈബർ കുറ്റവാളികളെക്കുറിച്ച് ആളുകള്‍ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നിലനില്‍ക്കുമ്ബോഴും തട്ടിപ്പുകളുടെ എണ്ണത്തില്‍ മാത്രം കുറവുണ്ടാകുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.
കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഓണ്‍ലൈൻ തട്ടിപ്പില്‍ ഇരയാക്കപ്പെട്ട വ്യക്തിക്ക് നഷ്ടമായത് 24 ലക്ഷം രൂപയാണ്. പൊലീസ് ഉദ്യോഗസ്ഥരാണ് എന്ന് ധരിപ്പിച്ചുകൊണ്ടായിരുന്നു ഈ തട്ടിപ്പ്. ശശാങ്ക് യാദവ് എന്ന വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ പേരില്‍ നിയമവിരുദ്ധമായ ചില വസ്തുക്കളും ഒപ്പം മയക്കുമരുന്നുകളും അടങ്ങിയ ഒരു കൊറിയർ ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നും തട്ടിപ്പ് സംഘത്തില്‍പ്പെട്ടവർ ബന്ധപ്പെട്ടത്.
പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തട്ടിപ്പുകാർ അന്വേഷണം നടത്താനെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് ശശാങ്കിനെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നേടിയെടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഗുഡ്ഗാവ് സൈബർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആർ ഫയല്‍ ചെയ്തിട്ടുണ്ട്.
ശശാങ്ക് യാദവിന്റെ പരാതിയില്‍ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ,”സൈബർ തട്ടിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ്, വീഡിയോ കോളുകളിലൂടെ എന്നോട് സംസാരിക്കുകയും എൻ്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് നിരവധി ഇടപാടുകളിലായി 24 ലക്ഷം രൂപ ഓണ്‍ലൈൻ ആയി തട്ടിയെടുത്തു.” പണം തിരികെ നല്‍കാമെന്ന് പ്രതികള്‍ വാഗ്‌ദാനം ചെയ്‌തെങ്കിലും പണം അയച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നാണ് യാദവിൻ്റെ ആരോപണം. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതെന്നും ഇയാള്‍ പറയുന്നു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലോകമെമ്ബാടുമുള്ള സൈബർ ക്രൈം വിദഗ്‌ധർ നടത്തിയ ഒരു സമീപകാല പഠനമനുസരിച്ച്, സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.