ഒഡിഷ: പടക്കം പൊട്ടിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്ന് ഉണ്ടായ സ്ഫോടനത്തില്‍ ആറുപേർ മരിച്ചു. അപകടത്തില്‍ സുനില്‍ കുമാർ പാസ്വാൻ (28), ലാലി ദേവി (25), കാഞ്ചൻ ദേവി (25), സാക്ഷി കുമാരി (6), സിദ്ദാർദ്ധ് (2), സുധാൻഷു (4) എന്നിവർ മരിച്ചു.
ഒഡിഷയിലെ ദർബംഗയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സ്ഫോടനം ഉണ്ടായത്.
കല്യാണ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാൻ പടക്കം പൊട്ടിച്ചത് ഒടുവില്‍ വൻ ദുരന്തത്തില്‍ കലാശിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേർക്ക് ജീവൻ നഷ്ടമാവുകയും പന്തലുകളും മറ്റ് സാധനങ്ങളും പൂർണമായി കത്തി നശിക്കുകയും ചെയ്തു. പടക്കത്തില്‍ നിന്നുള്ള തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മൂന്ന് പശുക്കളും തീ പിടുത്തത്തില്‍ ചത്തു.
നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തരത്തിലേക്കുള്ള വഴിയായി മാറുകയായിരുന്നു. അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്. വധുവിന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയായിരുന്ന രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എല്‍.പി.ജി സിലണ്ടറും, വാട്ടർ പമ്ബുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തില്‍ നിന്ന് തീ പടർന്നപ്പോള്‍ പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്നത് വൻ അപകടത്തിലേക്ക് നയിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ വെച്ചാണ് അടുത്ത ദിവസം വിവാഹ ചടങ്ങുകള്‍ നടത്തിയത്. പൊലീസും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപയും വസ്തുവകകളുടെ നഷ്ടത്തിന് 12 ലക്ഷം രൂപയും സഹായധനമായി അനുവദിക്കുമെന്ന് സബ് ഡിവിഷണല്‍ ഓഫീസർ ശംഭുനാഥ് ജാ പറഞ്ഞു.