കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി മലയാള സിനിമയെ മുള്‍മുനയില്‍ നിർത്തിയ സംഭവം ആയിരുന്നു മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിൻറെ തർക്കം.
ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാള സിനിമാ നിർമാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്. പിന്നാലെ മലയാള സിനിമകള്‍ ശൃംഖലയില്‍ പ്രദർശിപ്പിക്കില്ലെന്ന് പിവിആർ പറയുകയും ചെയ്തു. ഇതോടെ പുതിയ റിലീസുകള്‍ക്ക് വലിയ തിരിച്ചടി ആണ് നേരിടേണ്ടി വന്നത്. ഒടുവില്‍ തർക്കത്തിനും ചർച്ചകള്‍ക്കും ശേഷം മലയാള സിനിമകള്‍ പ്രദർശിപ്പിക്കാമെന്ന് പിവിആർ അറിയിക്കുക ആയിരുന്നു.
മലയാളിയും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചർച്ചയില്‍ ആയിരുന്നു ചർച്ചയ്ക്ക് ധാരണയായത്. ചർച്ചയ്ക്ക് ഒടുവില്‍ ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനിലും മലയാള സിനിമ പ്രദർശിപ്പിക്കാൻ പിവിആർ സമ്മതം അറിയിക്കുക ആയിരുന്നു. മലയാളത്തിലെ സംവിധായകരും നിർമാതാക്കളും ചർച്ചയില്‍ പങ്കെടുത്തിരുന്നു.
കൊച്ചിയിലെയും കോഴിക്കോടെയും ഓരോ സ്‌ക്രീനില്‍ ഒഴികെ മറ്റെല്ലാ സ്ഥലത്തും മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനം ആയിട്ടുണ്ട്. ഈ ആഘോഷ നാളില്‍(സീസണ്‍) മലയാള സിനിമയ്ക്ക് വലിയൊരു ആശ്വാസം സമ്മാനിച്ച എം എ യൂസഫലിക്ക് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം, പ്രവർത്തനം നിർത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഇനി മലയാള സിനിമ പിവിആറിന് നല്‍കില്ലെന്ന് ഫെഫ്ക വാർത്താ സമ്മേളത്തില്‍ അറിയിച്ചിരുന്നു. പിവിആർ കയ്യൂക്ക് കാണിക്കുകയാണെന്നും പരിഹാരം കണ്ടില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്നും അവർ അറിയിച്ചു. പിന്നാലെ ആണ് പിവിആർ അധികൃതരുമായി ഓണ്‍ലൈൻ ചർച്ച നടന്നത്. മലയാള സിനിമകള്‍ പ്രദർശിപ്പിക്കാമെന്ന് ഇവർ വാക്കു നല്‍കുകയും ചെയ്തു. ഏപ്രില്‍ 11ന് ആണ് മലയാള സിനിമകള്‍ പ്രദർശിപ്പിക്കില്ലെന്ന് പിവിആർ അറിയിച്ചത്.