പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതില്‍ പൊളിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൻ്റെ ചുറ്റുമതിലാണ് പൊളിച്ചത്.
കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ടു കവാടം നിലവില്‍ ഉണ്ടായിരിക്കെയാണ് മതില്‍ പൊളിച്ചത്. ഇതിനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രധാനമന്ത്രിയുടെ പരിപാടി. വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിന് ആയാണ് കോളേജിന്റെ മുൻഭാഗത്തെ ചുറ്റുമതില്‍ രണ്ടിടത്തായി പൊളിച്ചത്. എന്നാല്‍ കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങള്‍ നിലവിലുള്ളപ്പോഴാണ് കരിങ്കല്‍ മതില്‍ പൊളിച്ചുമാറ്റി 2 പുതിയ കവാടങ്ങള്‍ പണിയുന്നത്. കാട്ടാക്കടയില്‍ സംഘടിപ്പിക്കുന്ന വലിയ പരിപാടികള്‍ക്കെല്ലാം ക്രിസ്ത്യൻ കോളേജ് മൈതാനം തന്നെയാണ് വിട്ടു നല്‍കാറ്.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവ കേരള സദസ്സിനും വേദിയൊരുക്കിയത് ഇവിടെയാണ്. എന്നാല്‍ അന്നൊന്നും ചെയ്യാത്ത തരത്തിലാണ് പ്രധാനമന്ത്രിക്കായി കോളേജ് മതില്‍ ഇപ്പോള്‍ പൊളിച്ചത്. നവ കേരള സദസ്സിനായി മതില്‍ പൊളിച്ചു നീക്കുമെന്ന് വ്യാജപ്രചരണം നടത്തിയ ബിജെപിയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്കായി മതില്‍ പൊളിച്ചത് എന്നതും പല മാധ്യമങ്ങളും ഇത് കണ്ടില്ലെന്ന് നടിക്കുന്നതും ഏറെ പ്രസക്തമാണ്.