ന്യൂഡല്‍ഹി: സൈബർ തട്ടിപ്പില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ കർശനനടപടികള്‍ നിർദേശിച്ച് ധനകാര്യമന്ത്രാലയം. അടുത്തിടെ നടന്ന ബാങ്ക് ഓഫ് ബറോഡ വേള്‍ഡ് ആപ്പ് അഴിമതി ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു നടപടി.
2023 ല്‍ മാത്രം ഇന്ത്യയുടെ നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ 1.1 ദശലക്ഷത്തിലധികം സൈബർ തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വർധിച്ചുവരുന്ന ഈ സാഹചര്യം നേരിടാൻ ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ സ്ഥാപിച്ചിട്ടുണ്ട്.
മെറ്റീരിയല്‍ സൂപ്പർവൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2023 ഒക്ടോബറില്‍, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ബാങ്ക് ഓഫ് ബറോഡയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ‘ബോബ് വേള്‍ഡ്’-ല്‍ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് തടഞ്ഞു. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 35 എ പ്രകാരമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും ആശങ്കകള്‍ പരിഹരിക്കുന്നതിന് നേരത്തെ തന്നെ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
‘ബോബ് വേള്‍ഡ്’ ആപ്ലിക്കേഷനില്‍ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ബോർഡിംഗ് പോരായ്മകള്‍ പരിഹരിക്കുന്നതിനും ബാങ്കിന്‍റെ അനുബന്ധ പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആർ.ബി.ഐ അറിയിച്ചു. പുതിയ വ്യാപാരികളെ അവതരിപ്പിക്കുമ്ബോള്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നോ യുവർ കസ്റ്റമർ (കെ.വൈ.സി) നടപടിക്രമങ്ങള്‍ക്കും സൂക്ഷ്മതയ്ക്കും ധനകാര്യമന്ത്രാലയത്തിന് പിന്തുണ നല്‍കണമെന്നും സുരക്ഷാ ലംഘനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ ഇത് ബിസിനസ് കറസ്‌പോണ്ടന്‍റുകള്‍ക്ക് (ബി.സി) ബാധകമാണെന്നും ആർ.ബി.ഐ യുടെ റിപ്പോർട്ടില്‍ പറയുന്നു.
സൈബർ തട്ടിപ്പുകള്‍ കൂടുതലുള്ള മേഖലകളില്‍ ബി.സി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൂടാതെ വഞ്ചനാപരമായ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന മൈക്രോ എ.ടി.എമ്മുകള്‍ തടയുകയും ചെയ്യണമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.