വാട്സ്‌ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16-ല്‍ നിന്ന് 13 ആയി കുറച്ച സോഷ്യല്‍ മീഡിയ കമ്ബനിയായ മെറ്റയുടെ നടപടിക്കെതിരെ പ്രതിഷേധം.
യുകെയിലും ഇയുവിലുമാണ് മെറ്റ കുറഞ്ഞ പ്രായം 13 ആക്കി നിശ്ചയിച്ചത്. ബുധനാഴ്ച മുതല്‍ അത് നിലവില്‍ വരികയും ചെയ്തു. ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് പുതിയ മാറ്റമെന്നാണ് വാട്സ്‌ആപ്പ് പ്രതികരിച്ചത്.
സ്മാർട്ട്ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് എന്ന കാമ്ബെയ്ൻ ഗ്രൂപ്പാണ് മെറ്റയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയത്. 13 വയസ് മുതല്‍ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അവരുടെ സുരക്ഷയ്‌ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകല്‍പ്പിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ലാഭം മാത്രമാണ് വാട്സ്‌ആപ്പ് ലക്ഷ്യമിടുന്നതെന്ന് അവർ ആരോപിക്കുന്നു. “നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ ബിഗ് ടെക് കമ്ബനികള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന വർദ്ധിച്ചുവരുന്ന ദേശീയ ആവശ്യകതയുടെ പശ്ചാത്തലത്തിലാണ് മെറ്റയുടെ ഈ നീക്കമെന്ന്’ അവർ പറയുന്നു. മനഃശാസ്ത്രജ്ഞർ അടക്കമുള്ളവർ നല്‍കിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
വാട്ട്‌സ്‌ആപ്പില്‍ അപകടസാധ്യതയില്ല എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ കുട്ടികള്‍ മോശം ഉള്ളടക്കവുമായി സമ്ബർക്കം പുലർത്തുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമം അതാണെന്നും സ്മാർട്ട്ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് ചൂണ്ടിക്കാട്ടുന്നു.