കോയമ്ബത്തൂർ: കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കർ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു. കോയമ്ബത്തൂർ – ബെംഗളൂരു ഉദയ് എകസ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന് ( ഏപ്രില്‍ 17, ബുധനാഴ്ച) നടത്തും.
ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നിലനില്‍ക്കുന്നുണ്ട്.
ഇതിനിടയിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തുന്നത്. നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക എന്നത് കൂടിയാണ് ലക്ഷ്യം.
ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന കിനത്തൂകടവില്‍ നിന്നുള്ള ഐ ടി , ഐ ടിഎസ് പ്രൊഫഷണലുകള്‍ക്കും പൊള്ളാച്ചി, ഉദുമല്‍പേട്ട, പളനി നിന്നുള്ള കച്ചവടക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. നേരിട്ടുള്ള ട്രെയിൻ സർവ്വീസ് ഇല്ലാത്തതിനാല്‍ പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, പളനി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാർ കോയമ്ബത്തൂർ, തിരിപ്പൂർ, ദിണ്ടിഗല്‍ എന്നിവടങ്ങളില്‍ എത്തിവേണം ബെംഗളൂരുവിലേക്ക് പോകാൻ.
അതേ സമയം, രാവിലെ എട്ടിന് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെട്ട് 10. 45 ന് പാലക്കാട് ടൗണിലും 11. 05 ന് പാലക്കാട് ജങ്ഷനിലും ട്രെയിൻ എത്തും. തിരികെ 11. 35 ന് പുറപ്പെട്ട് 2. 40 ന് കോയമ്ബത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കർ എ സി ചെയർ കാർ ട്രെയിൻ ആണിത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.
ദക്ഷിണ റെയില്‍ വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേർന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. അതേ സമയം കോയമ്ബത്തൂരില്‍ നിന്നുള്ള യാത്രക്കാരുടെ അസോസിയേഷന് റെയില്‍വേയുടെ പുതിയ തീരുമാനത്തില്‍ എതിർപ്പുള്ളതായാണ് വിവരം.
പളനി വഴി പൊള്ളാച്ചിയിലേക്കായിരുന്നു ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ടെന്നും എന്നാല്‍ പളനിയില്‍ നിന്നും ഉദുമപേട്ടില്‍ നിന്നും ബെംഗളൂരുവിലേക്ക് കണക്റ്റിവിറ്റി ട്രെയിൻ ഇല്ലെന്നുമാണ് ഇവർ പറയുന്നത്. അതേ സമയം കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസിനായി കണക്റ്റിവിറ്റി നല്‍കുകയാണ് ട്രെയിൻ പാലക്കാട് വരെ നീട്ടാനുള്ള റെയില്‍വേ തീരുമാനത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്.