അഗർത്തല: ത്രിപുരയിലെ മുൻ സിപിഐഎം നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ‘സുവർണ്ണ ദിനങ്ങള്‍’ എന്ന പേരില്‍ 13,000 കോടി രൂപയുടെ കടബാധ്യതയാണ് നല്‍കിയതെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ.
2018-ന് മുമ്ബ് ഇടതുമുന്നണി മുഖ്യമന്ത്രി മണിക് സർക്കാരും ധനമന്ത്രി ഭാനുലാല്‍ സാഹയും സംസ്ഥാനത്തെ ജനങ്ങള്‍ ‘സുവർണ്ണ കാലഘട്ടത്തിലാണ്’ ജീവിക്കുന്നതെന്ന് പറയാറുണ്ടായിരുന്നുവെന്ന് പശ്ചിമ ത്രിപുരയിലെ ഖയേർപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
2018ല്‍ ബിജെപി സർക്കാർ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും മറ്റ് മന്ത്രിമാരും കടുത്ത യാഥാർത്ഥ്യത്തെ നേരിടേണ്ടിവന്നു. 13,000 കോടി രൂപയുടെ കടബാധ്യതയാണ് കമ്മ്യൂണിസ്റ്റുകാർ വരുത്തി വച്ചത്. സ്വർണ്ണമല്ല, വലിയ കടബാധ്യതയാണ് അവർ അവശേഷിപ്പിച്ചതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ ആറ് വർഷം കൊണ്ട് ത്രിപുരയ്‌ക്ക് ഹൈവേകളും റെയില്‍വേയും നല്‍കി. സംസ്ഥാനത്ത് ഇപ്പോള്‍ 17 എക്സ്പ്രസ് ട്രെയിനുകള്‍ ലഭ്യമാണ്. സംസ്ഥാനത്തിന് വന്ദേ ഭാരത് ട്രെയിൻ ലഭിക്കുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കിംവദന്തികളില്‍ തെറ്റിദ്ധരിക്കരുതെന്നും രണ്ട് പാർലമെൻ്റ് സീറ്റുകളിലേക്കും രാമനഗർ ഉപതെരഞ്ഞെടുപ്പിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് വോട്ട് ചെയ്യണമെന്നും സാഹ വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.