തിരുവനന്തപുരം: ഡ്രൈവിംങിനിടയില്‍ മദ്യപിക്കുന്നവരുണ്ടെങ്കില്‍ കരുതിയിരുന്നോ. ഇനി പരിശോധനകളുടെ കാലമാണ് വരാൻ പോകുന്നത്.
അടുത്തിടെ, കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. സ്വകാര്യബസ് സ്‌റ്റാൻ ഡുകളില്‍ മോട്ടർ വാഹനവകുപ്പ് സ്ക്വാഡിനാണു പരിശോധനയുടെ ചുമതല.
ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാല്‍ അന്നത്തെ ട്രിപ്പ് റദ്ധാക്കാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിനായി 20 എണ്ണം വാങ്ങി കഴിഞ്ഞു. 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസവുമാണ് സസ്പെൻഷൻ. താല്‍കാലിക ജീവനക്കാരാണ് പിടിയിലാകുന്നെതങ്കില്‍ ജോലിയില്‍ നിന്നും നീക്കും.
ഇതിനിടെ, ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പണികിട്ടി തുടങ്ങി. മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെയാണിപ്പോള്‍ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധ നടത്തി മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്.
കെ.എസ്.ആര്‍.ടി.സിയുടെ 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്റ്, ഒൻപത് സ്ഥിര മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, ഒൻപത് ബദല്‍ കണ്ടക്ടർ, ഒരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദല്‍ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.
കെ.എസ്.ആര്‍.ടി.സി.യിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സി.യിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങള്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് പ്രത്യേക പരിശോധനക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഒരു ചെറിയ വിഭാഗം ജീവനക്കാര്‍ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവര്‍ത്തിച്ചു വരുന്നതായി കാണപ്പെടുന്നു. അത് ഒരുതരത്തിലും അനുവദിച്ചു നല്‍കുവാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.