ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അസാധാരണ ഇടക്കാല ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
കോടതി ഉത്തരവനുസരിച്ചാണ് കെജ്രിവാള്‍ ജയിലില്‍ കഴിയുന്നതെന്ന് ഓർമിപ്പിച്ച ഡല്‍ഹി കോടതി ഹരജിക്കാരന് 75,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ‘വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന പേരില്‍ നാലാം വർഷ നിയമ വിദ്യാർഥി സമർപ്പിച്ച ഹർജി, റിട്ട് അധികാരപരിധിയിലുള്ള കോടതികള്‍ക്ക് ഉയർന്ന പദവി വഹിക്കുന്ന വ്യക്തിക്കെതിരെയുള്ള തീർപ്പുകല്‍പ്പിക്കാത്ത കേസുകളില്‍ അസാധാരണമായ ഇടക്കാല ജാമ്യം നല്‍കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തിഹാർ ജയിലില്‍ പാർപ്പിച്ചതുമുതല്‍ കെജ്രിവാളിന്റെ ജീവൻ അപകടത്തിലാണെന്ന് ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൊലപാതകം, ബോംബ് സ്ഫോടനം, ബലാത്സംഗം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതികളെ പാർപ്പിക്കുന്ന ജയിലാണിതെന്നും ഹരജിക്കാൻ ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യ ഹരജി തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതും അനുവദിക്കാൻ പാടില്ലാത്തതുമാണെന്ന് വാദിച്ച കെജ്രിവാളിന് വേണ്ടി ഹാജരായ
മുതർന്ന അഭിഭാഷകൻ രാഹുല്‍ മെഹ്റ, ഹരജിക്കാരൻ കോടതിയെ ഒരു രാഷ്ട്രീയവേദിയാക്കി മാറ്റുകയാണെന്നും ചൂണ്ടിക്കാട്ടി. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ ഹൈകോടതി തള്ളിയ കാര്യവും അഭിഭാഷകൻ സൂചിപ്പിച്ചു. 50 ലക്ഷം രൂപ ഹരജി സമർപ്പിച്ചതിന് പിഴയിടുകയും ചെയ്തിരുന്നു.