ബംഗളൂരു: പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് കർണാടകയിലെ ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ.
പ്രജ്വല്‍ രേവണ്ണക്കെതിരെ ഹൊലെനരസിപുര പൊലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ വ്യക്തമായ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികള്‍ക്കെതിരായ കേസ് ദുർബലമാക്കുമെന്നും കർണാടക പൊലീസ് ഡി.ജി.പിക്ക് സാമൂഹിക പ്രവർത്തകരയച്ച കത്തില്‍ പറയുന്നു. 47കാരിയായ വീട്ടുജോലിക്കാരി പ്രജ്വലിനെതിരെ നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമവും പീഡനവും ബലാത്സംഗവും ഉന്നയിച്ചിരുന്നു.
എന്നാല്‍, ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്താത്തത് കൂടുതല്‍ സംശയങ്ങളുയർത്തുന്നുണ്ട്. പരാതിക്കാരിയുടെ മകളെയും പീഡനത്തിനിരയാക്കിയെന്ന് പരാതിയിലുണ്ടെങ്കിലും എഫ്.ഐ.ആറില്‍ പരാതിക്കാരിയെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും കത്തില്‍ പറയുന്നു.