കൊച്ചി: ബീഹാർ റോബിൻഹുഡെന്ന കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇർഫാനെ പിടികൂടാനായി 16 മണിക്കൂർ വിശ്രമമില്ലാതെ ഡ്യൂട്ടി.
പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കിയശേഷം അടുത്ത കേസന്വേഷണത്തിലേക്ക്. എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാറിന് കുറ്റാന്വേഷണം ലഹരിയാണ്. ജോലിയോടുള്ള ഈ അർപ്പണബോധമാണ് ഈ വൈക്കം സ്വദേശിയെ സേനയിലെ മികച്ച കുറ്റാന്വേഷകരില്‍ ഒരാളാക്കിയത്. മലയാളികളുടെ നെഞ്ചുലച്ച വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ശിക്ഷവാങ്ങിക്കൊടുത്തത് രാജ്കുമാറിന്റെ അന്വേഷണമികവിന് ഒരു ഉദാഹരണം മാത്രം.
ഈ അന്വേഷണമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ്‌മെഡലും തേടിയെത്തി. സൂര്യനെല്ലിക്കേസ് പ്രതി ധർമ്മരാജനെ കർണാടകയില്‍ നിന്ന് പിടികൂടിയത് രാജ്കുമാറും സംഘവുമായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ചതും കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആയി സജിയെ പിടികൂടിയതും ഏറെ ബുദ്ധിമുട്ടിയാണ്. ഇരട്ട നരബലി കേസന്വേഷണ സംഘത്തിലും രാജ്കുമാറുണ്ടായിരുന്നു. ക്രിമിനലുകളുടെ പേടിസ്വപ്നമാണെങ്കിലും നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് അദ്ദേഹം.
ഇതുവരെ ചുമതലനിർവഹിച്ച പരിധികളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ച ഉദ്യോഗസ്ഥനാണ് പി. രാജ്കുമാർ. ക്രമസമാധാന പാലനത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ശൈലി. 2006 കാലഘട്ടത്തില്‍ വെല്ലൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുമായി ചേർന്ന് സ്റ്റേഷൻപരിധിയില്‍ നടപ്പാക്കിയ നൈറ്റ് പട്രോളിംഗ് പദ്ധതിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ രാജ്കുമാർ 2003ലാണ് കണ്ണൂരില്‍ എസ്.ഐയായത്. എസ്.ഐയായും സി.ഐയായും എറണാകുളം, കോട്ടയം ജില്ലകളില്‍. 2021ല്‍ ശാസ്താംകോട്ടയില്‍ പ്രഥമ ഡിവൈ.എസ്.പിയായി. വിദ്യാർത്ഥികള്‍ക്കുള്ള ബോധവത്കരണം, മത്സരപ്പരീക്ഷകള്‍ എഴുതുന്നവർക്ക് പ്രചോദനം നല്‍കുന്ന ക്‌ളാസുകള്‍ തുടങ്ങിയവയാണ് ജോലിയുടെ പിരിമുറുക്കത്തില്‍ ആശ്വാസമാകുന്നതെന്ന് രാജ്കുമാർ പറയുന്നു. വൈക്കം ചെമ്ബിനടുത്തുള്ള മറവൻതുരുത്ത് രാജ്ഭവനില്‍ പുരുഷോത്തമൻ- രമണി ദമ്ബതികളുടെ മകനാണ്. ഭാര്യ നിഷ തലയോലപ്പറമ്ബ് സ്വദേശിനിയും വൈക്കം എസ്.എൻ.ഡി.പി ആശ്രമം ഹയർസെക്കൻഡറി സ്‌കൂള്‍ അദ്ധ്യാപികയുമാണ്.
നേട്ടങ്ങള്‍
വിസ്മയ കേസിന്റെ അന്വേഷണമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ്‌മെഡല്‍ തേടിയെത്തി