ചെന്നൈ: ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ.
മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇളയരാജ സംഗീതം നല്‍കിയ 4500ഓളം ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്ബനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാ നിർമ്മാതാക്കളില്‍ നിന്ന് എക്കോ കമ്ബനി വാങ്ങിയിരുന്നു. ഇതിനെതിരെയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു. ഇതിനെ എതിർത്താണ് കമ്ബനി അപ്പീല്‍ ഹർജി സമർപ്പിച്ചത്. സിനിമയിലെ പാട്ടുകള്‍ക്കായി സംഗീതസംവിധായകനെ നിർമ്മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമ്മാതാവിന് ലഭിക്കുമെന്ന് കമ്ബനിയുടെ അഭിഭാഷകൻ വാദിച്ചു.
ഹർജിയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ജൂണ്‍ രണ്ടാംവാരം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. മുമ്ബ് ഈ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവർക്കും മുകളിലാണെന്ന് കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. താൻ എല്ലാവരെയുംകാള്‍ മുകളിലാണെന്ന് വാദിച്ച ഇളയരാജയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു കോടതി