അരൂർ: തകരാറിലായ എല്‍.ഇ.ഡി ടി.വിക്ക് പകരം പുതിയ ടി.വി നല്‍കാനും, നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 20,000 രൂപയും നല്‍കാനും എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധിച്ചു.
ഉപഭോക്താവ് വാങ്ങിയ മോഡല്‍ ടി.വി നിലവില്‍ ലഭ്യമല്ലെങ്കില്‍ അതിനു തുല്യമായ നിലവിലുള്ള ടി.വി നല്‍കേണ്ടതാണെന്നും വിധിയില്‍ വ്യക്തമാക്കി.
അരൂർ തെക്കേ അറേക്കുളം സതീഷ് കുമാറാണ് പരാതിക്കാരൻ. 2020ല്‍ 31,000 രൂപ മുടക്കി മൈക്രോമാക്സ് കമ്ബനിയുടെ എല്‍.ഇ.ഡി ടി.വി ഇടപ്പള്ളിയിലെ ഷോറൂമില്‍ നിന്ന് വാങ്ങിയിരുന്നു. ഒരു വർഷത്തെ വാറന്‍റി ഉണ്ടായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ ടി.വി തകരാറിലായി. പലതവണ സർവിസിനായി സമീപിച്ചെങ്കിലും സർവിസ് നല്‍കാതെ ഷോറൂം അധികൃതർ ഒഴിഞ്ഞുമാറി. നിർമാണ തകരാറുള്ള ടി.വിയുടെ പാനല്‍ മാറ്റിനല്‍കാതെ ഷോറൂം അധികൃതർ സതീഷ് കുമാറിനെ വട്ടംകറക്കി.
ഇതേത്തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്. പരാതിക്കാരൻ നല്‍കിയ വസ്തുതകളും തെളിവുകളും നിയമവശങ്ങളും പരിഗണിച്ചാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ചേർന്ന് വിധി പറഞ്ഞത്.