വാഷിങ്ടൻ ഡിസി ∙ ട്രംപ് ഭരണകൂടം അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നതിന് തുടങ്ങിവെച്ച നടപടികൾ പുനഃസ്ഥാപിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയിൽ അഭയം തേടാൻ ആഗ്രഹിക്കുന്ന അഭയാർഥികൾ മെക്സിക്കോയിൽ തന്നെ തുടരണമെന്നും യുഎസ് ഇമിഗ്രേഷന്റെ ഹിയറിങ്ങിനുശേഷം ഫെഡറൽ കോടതി ഉത്തരവിനുശേഷം മാത്രമേ അമേരിക്കയിൽ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ഡിസംബർ രണ്ടിന് വ്യാഴാഴ്ച യുഎസ് മെക്സിക്കൻ അധികൃതർ അറിയിച്ചു.
ബൈഡൻ ഭരണകൂടത്തിന്റെ ആദ്യവർഷം തന്നെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ നടപ്പാക്കുന്നതിന് ബൈഡൻ ഭരണകൂടം പ്രത്യേക താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും അതു പൂർണ്ണമായി വിജയത്തിലെത്തിക്കുന്നതിന് പരാജയപ്പെടുകയായിരുന്നു. മെക്സിക്കോ– യുഎസ് അതിർത്തിയിൽ വർധിച്ചുവരുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റും ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങളുടെ പുനർചിന്തനത്തിനു വഴിയൊരുക്കി.
ട്രംപ് കൊണ്ടുവന്ന മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ (എംപിപി) ബൈഡൻ അധികാരമേറ്റ ജനുവരിയിൽ തന്നെ പിൻവലിച്ചിരുന്നു. ബൈഡൻ ഭരണ കൂടം ഈ നിയമം പിൻവലിച്ചത് പുനഃസ്ഥാപിക്കുന്നതിന് ആഗസ്റ്റ് മാസം തന്നെ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. അഭയാർഥി പ്രവാഹം ഇന്നത്തെ ഭരണത്തിനു വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നതിനാലാണ് പഴയ ട്രംപ് തീരുമാനങ്ങൾ ഓരോന്നായി പുനഃസ്ഥാപിക്കുവാൻ നിർബന്ധമായിരിക്കുന്നത്.
പി പി ചെറിയാൻ