ഡാലസ് ∙ നിരായുധനും ഭവനരഹിതനുമായ കെയ്ൽ വെസ്സിനെ പുറംങ്കാൽ കൊണ്ടു തൊഴിച്ച മുൻ ഡാലസ് ഫയർ റസ്ക്യു പാരാമെഡിക്കിന്റെ സസ്പെൻഷൻ പിൻവലിച്ചു. പാരാമെഡിക്ക് എന്ന നിലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് നൽകിയതായി ഡിസംബർ 3 വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പാരാമെഡിക് ലൈസൻസ് തിരികെ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റിലായിരുന്നു കേസ്സിനാസ്പദമായ സംഭവം നടന്നത്. വെസ്സിനെ തൊഴിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ഡാലസ് ഇന്റർസ്റ്റേറ്റ് ഫ്രന്റേജ് റോഡിനരികിൽ പുല്ലിനു തീപിടിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവത്തിൽ ഉൾപ്പെട്ട ബ്രാഡ് കോക്സും മറ്റു രണ്ട് സഹപ്രവർത്തകരും സ്ഥലത്തെത്തി ചേർന്നത്. കെയ്ൽ വെസ്സായിരുന്നു പുല്ലിനു തീയിട്ടത്.
പുല്ലിന്റെ തീയണക്കുന്നതിനിടയിൽ മാനസിക തകരാറുള്ള വെസ്സ് ബ്രാഡ് കോക്സിനെ അടിച്ചുവെന്നും സ്വയം രക്ഷക്കാണ് താൻ വെസ്സിനെ തൊഴിച്ചതെന്നുമാണു ബ്രാഡ് വാദിച്ചത്. പരുക്കേറ്റ വെസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പബ്ലിക് സെർവന്റിനെ മർദ്ദിച്ച കുറ്റത്തിന് ഇയാൾക്കെതിരെ കേസ്സെടുത്തിരുന്നു. ബ്രാഡിന്റെ പാരാമെഡിക് ലൈസെൻസ് തിരികെ നൽകി ജോലിയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചുവെങ്കിലും അന്വേഷണം തുടരുമെന്നും കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.