ലണ്ടൺ ; ഇന്ത്യയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കടത്തിക്കൊണ്ടുപോയ ദേവീ വിഗ്രഹം തിരികെ രാജ്യത്തെത്തുന്നു. പത്ത് വർഷം മുൻപ് ഉത്തർപ്രദേശിൽ നിന്ന് കടത്തിക്കൊണ്ടുപോയത് എന്ന് കരുതപ്പെടുന്ന ആടിന്റെ തലയുളള ദേവി വിഗ്രഹമാണ് തിരികെ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് ലണ്ടനിൽ നിന്നും കണ്ടെത്തിയത് എന്ന് അധികൃതർ പറയുന്നു.
ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ പൈതൃക സ്വത്തുക്കളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന ഇന്ത്യ പ്രൈഡ് പ്രൊജക്ട് അംഗങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. വീട്ടിൽ നിന്നും സാധനങ്ങൾ വിൽക്കുന്നതിനായി അഭിഭാഷകനായ ക്രിസ്റ്റഫർ മാരിനെല്ലോയെ ഒരു സ്ത്രീ സമീപിച്ചിരുന്നു. വ്യത്യസ്തമായ തോന്നിയ പ്രതിമ അയാൾ വാങ്ങിച്ച ശേഷം അത് ലേലത്തിൽ വിൽക്കാൻ ശ്രമിച്ചു. ഇതിന് വിലയിടുകയും ചെയ്തിരുന്നു. 1.4 മില്യണായിരുന്നു വിഗ്രഹത്തിന്റെ അടിസ്ഥാന വില.
എന്നാൽ സംശയം തോന്നിയ അഭിഭാഷകൻ വിഗ്രഹത്തിന്റെ ഉറവിടം അന്വേഷിച്ചുപോയി. ഇന്ത്യ പ്രൈഡ് പ്രൊജക്ടിനെ സമീപിച്ചതോടെയാണ് വിഗ്രഹത്തിന് ഭാരതവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ വിഗ്രഹത്തെ ലേലത്തിൽ വിൽക്കുന്ന സാധനങ്ങളുടെ പട്ടികയിൽ നിന്നും മാറ്റി. വിഗ്രഹം ഇന്ത്യക്ക് തിരികെ നൽകാനുളള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.