അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ (Chopper Crash) രാജ്യത്തെ ആദ്യ സംയുക്ത സേനാ തലവൻ ബിപിന്‍ റാവത്തിനൊപ്പം (Bipin Rawat) കൊല്ലപ്പെട്ട ഭാര്യ മധുലിക റാവത്ത് (Madhulika Rawat ) സാമൂഹ്യ സേവനത്തിനായി ചെയ്തത് നിരവധി കാര്യങ്ങള്‍. സൈനികരുടെ വിധവകള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏറെ സജീവമായിരുന്നു.
ദില്ലി സര്‍വ്വകലാശാലയില് നിന്ന സൈക്കോളജി ബിരുദ പഠനത്തിന് ശേഷം ബിപിന് റാവത്തിന്‍റെ രാജ്യസേവനത്തിന് പിന്തുണ നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു മധുലികാ റാവത്ത്. ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയായിരുന്ന അവര്‍ സാമൂഹ്യ സേവനത്തിനായി ഏറെ സമയം കണ്ടെത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ എന്‍ജിഒ കൂടിയാണ് ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍. സൈനികരുടെ വിധവകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അവര്‍ വളരെ സജീവമായിരുന്നു. ശാരീരിക പരിമിതികള്1 നേരിടുന്ന കുട്ടികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും സേവനങ്ങള്‍ ചെയ്യാന്‍ അവര്‍ മുന്നോട്ട് വന്നിരുന്നു.
സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും താല്‍പര്യമുള്ള വിഷയങ്ങളില്‍ തുടര്‍ പഠനം നടത്തുന്നതിനും സജീവ പിന്തുണയുമായി എത്തിയിരുന്നു മധുലികാ റാവത്ത്.
ഭര്‍ത്താവ് ബിപിന്‍ റാവത്ത് രാജ്യത്തിന് കാവലായി നില്‍ക്കുമ്പോള്‍ സാമൂഹിക സേവന രംഗത്ത് അവര്‍ ഏറെ സജീവമായിരുന്നു. സൈനികരുടെ ഭാര്യമാര്‍ക്ക് സ്വയം തൊഴില്‍ മേഖലയില്‍ ശോഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. രണ്ട് പെണ്‍മക്കളാണ് ബിപിന്‍ റാവത്തിനും മധുലിക റാവത്തിനുമുള്ളത്. മധ്യപ്രദേശ് സ്വദേശിയാണ് മധുലിക റാവത്ത്. അന്തരിച്ച രാഷ്ട്രീയ നേതാവായ മൃഗേന്ദ്ര സിംഗിന്‍റെ മകളാണ് അധുലിക.