കോവിഡിന്റെ ഒമിക്രോൺ വകഭേദം മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഉയർന്ന നിരക്കിൽ വ്യാപിക്കുന്നുണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി ) മേധാവി ഡോ. റോഷെൽ വാലെൻസ്‌കി ബുധനാഴ്ച പറഞ്ഞു. വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതുപോലെ, വാക്സിൻ കൊണ്ടുള്ള സംരക്ഷണകവചം ഭേദിച്ച് ആളുകളെ രോഗബാധിതനാക്കാൻ ഈ വേരിയന്റിന് കഴിയുന്നുണ്ട്. രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്ന് ശതമാനം ഒമിക്രോൺ മൂലമാണ്.
എന്നാൽ, ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലയിലെ പുതിയ കേസുകളിൽ ഏകദേശം 13% ഒമിക്രോൺ മൂലമാണെന്ന് കണക്കാക്കുന്നതായി വാലെൻസ്‌കി അഭിപ്രായപ്പെട്ടു.
ഡെൽറ്റ വേരിയന്റിനേക്കാൾ കൂടുതൽ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന് വാലെൻസ്‌കി മുന്നറിയിപ്പ് നൽകി. ഓരോ രണ്ട് ദിവസത്തിലും ഒമിക്‌റോണിന്റെ കേസുകൾ ഇരട്ടിയാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
എല്ലാവരും വാക്സിനേഷൻ എടുക്കേണ്ടതിന്റെ ആവശ്യകതയും സിഡിസി ഡയറക്ടർ വിശദീകരിച്ചു.
ഫൈസർ, മോഡേണ എന്നീ എംആർഎൻഎ വാക്സിനുകളുടെ രണ്ട് ഡോസ് നൽകുന്ന സംരക്ഷണം ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നതായി ഡോ. ആന്റണി ഫൗച്ചി പറഞ്ഞെങ്കിലും ബൂസ്റ്റർ ഷോട്ടുകൾ പ്രതിരോധശേഷി 38 മടങ്ങ് വർദ്ധിപ്പിക്കുന്നതിനാൽ അതായിരിക്കും അഭികാമ്യം.
ഫൈസർ, മോഡേണ ഷോട്ടുകൾ ഒമിക്‌റോണിൽ നിന്നുള്ള ഹോസ്പിറ്റലൈസേഷനിൽ നിന്ന് സംരക്ഷിക്കുന്നതായി ഫൗച്ചി അഭിപ്രായപ്പെട്ടു.
36 സംസ്ഥാനങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ടെന്നും ന്യൂ ഇംഗ്ലണ്ടിലും മിഡ്‌വെസ്റ്റിലും കുതിച്ചുചാട്ടം നടത്തുന്നുണ്ടെന്നും വിദഗ്ധർ പറഞ്ഞു.
എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.