ന്യൂയോർക്ക്: ഇന്ത്യയുടെ യുഎസ് അംബാസഡറായി താൻ സ്ഥാനമേറ്റാൽ, അതിർത്തികൾ സുരക്ഷിതമാക്കാനും ആക്രമണം തടയാനുമുള്ള ശ്രമങ്ങൾ ഇരട്ടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി എറിക് ഗാർസെറ്റി ചൊവ്വാഴ്ച പറഞ്ഞു.
ശത്രുത മനോഭാവമുള്ള അയൽരാജ്യങ്ങൾ മൂലം, ദുർഘടമായ അവസ്ഥയാണ് ഇന്ത്യയ്ക്കുള്ളതെന്നും ഗാർസെറ്റി അഭിപ്രായപ്പെട്ടു.
ആശയവിവര കൈമാറ്റം, തീവ്രവാദ വിരുദ്ധ ഏകോപനം, സംയുക്ത നാവിഗേഷൻ പട്രോളിംഗ് സ്വാതന്ത്ര്യം, സൈനികാഭ്യാസങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സുരക്ഷ ശക്തിപ്പെടുത്താൻ താൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
അംബാസഡർ നോമിനിക്ക് സെനറ്റിന്റെ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.
ഗാർസെറ്റിയുടെ നാമനിർദ്ദേശം ജൂലൈയിൽ പ്രഖ്യാപിച്ചതാണ് , എന്നാൽ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ഹിയറിംഗുകൾ നടത്തി സ്ഥിരീകരണ പ്രക്രിയ ആരംഭിക്കാൻ സെനറ്റ് അഞ്ച് മാസമെടുത്തു. പാനൽ നാമനിർദ്ദേശം അംഗീകരിച്ചാൽ, അന്തിമ വോട്ടിനായി സെനറ്റിലേക്ക് പോകും.
പാക്കിസ്ഥാനിലെ അംബാസഡറായി ഡൊണാൾഡ് ബ്ലോമിന്റെ നാമനിർദ്ദേശവും കമ്മിറ്റി ഏറ്റെടുത്തു.
ലോസ് ആഞ്ചലസിലെ മേയറാണ് ഗാർസെറ്റി, പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സഹ ചെയർമാനായിരുന്നു.
ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ക്വാഡ് അംഗമെന്ന നിലയിൽ അമേരിക്കയുടെ സുപ്രധാന തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യ എന്ന് അദ്ദേഹം വ്യക്തമാക്കി.
വിപണി പ്രവേശന തടസ്സങ്ങൾ കുറയ്ക്കുകയും ന്യായമായ വ്യാപാരം ശക്തിപ്പെടുത്തുകയും സാമ്പത്തിക പങ്കാളിത്തം നടത്തുകയുമാണ് പ്രധാന ഉദ്ദേശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാനലിലെ സെനറ്റർമാർ ഉന്നയിച്ച മനുഷ്യാവകാശ വിഷയങ്ങളിൽ ,സ്ഥാനാധിപതിയായാൽ ജനാധിപത്യ മൂല്യം സംരക്ഷിക്കുന്നതുൾപ്പെടെയുള്ള ഇന്ത്യൻ സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെടുമെന്ന് ഗാർസെറ്റി വ്യക്തമാക്കി.
മുൻ അംബാസഡർ ബിൽ ക്ലാർക്കിന്റെ മകൻ തന്റെ കോളേജ് റൂംമേറ്റായിരുന്നെന്നും അദ്ദേഹത്തിന്റെ അതിഥിയായി 1990-ൽ ഇന്ത്യ സന്ദർശിച്ചിരുന്നെന്നും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോളേജിൽ മതപഠനത്തോടൊപ്പം ഹിന്ദിയും ഉറുദുവും പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും ഗാർസെറ്റി ഊന്നൽ നൽകി.
വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി അമേരിക്കയിൽ ഉയർന്ന തലത്തിൽ സേവനം ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാല് മില്യൺ ഇന്ത്യൻ-അമേരിക്കൻ പ്രവാസികളും രണ്ട് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളും പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ചെയ്യുന്ന സംഭാവനകളെക്കുറിച്ചും ഗാർസെറ്റി പ്രകീർത്തിച്ചു.