ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസന്‍ വധത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ ആരാണെന്നുള്ളത് കൃത്യമായി കണ്ടുപിടിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി. കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുള്ള എല്ലാവരേയും തിരിച്ചറിഞ്ഞു. ഇവർ സംസ്ഥാനം വിട്ടുവെന്നാണ് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തും. കേസിൽ കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ട്. അന്വേഷണ സംഘം ഇത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അവർ കുറ്റവാളികൾക്ക് പിന്നാലെ തന്നെയുണ്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
രഞ്ജിത്ത് വധക്കേസിൽ 12 പേരാണ് പങ്കാളികളായിട്ടുള്ളത്. ഇവരെ എല്ലാവരേയും തിരിച്ചറിഞ്ഞു. എന്നാൽ ഇവർക്ക് സുരക്ഷിതമായ താവളങ്ങൾ പലരും ഒരുക്കിക്കൊടുക്കുന്നുണ്ട്. എത്രയും വേഗം ഇവരെ പിടികൂടും. പ്രതികൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ട്, ഇവർ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ അറിയാനായിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി. കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പോലീസിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്.
കേസിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവയാണ് ഇവരുടെ പേരിൽ ചുമത്തിയ കുറ്റങ്ങൾ. അതേസമയം ഇവരാരും സംഭവത്തിൽ നേരിട്ട് പങ്കാളികളായിട്ടുള്ളവരല്ലെന്നും എഡിജിപി വ്യക്തമാക്കി. ഇവർക്ക് പുറമെ കൂടുതൽ എസ്ഡിപിഐക്കാർ കസ്റ്റഡിയിലുണ്ട്. എന്നാൽ ഇവരും കൊലപാതകികളെ സഹായിച്ചവരാണ്.