മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിർമാണപ്രവർത്തനങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതർ.
ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ നിർമിക്കുന്നത്.
മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റർ വേഗത്തില്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. 54 സെക്കൻഡിനുള്ളില്‍ നൂറുകിലോമീറ്റർ വേഗം കൈവരിക്കാനാകുന്ന ട്രെയിനുകളാണ് നിർമാണത്തിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
തദ്ദേശീയ സാങ്കേതികവിദ്യയും ആഭ്യന്തരോത്പാദനവും കൂടുതലായി പ്രയോജനപ്പെടുത്തിയാണ് നിർമാണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജപ്പാന്റെ സഹകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പടിഞ്ഞാറൻ ഇടനാഴിക്ക്് ബദലായിട്ടാണ് മറ്റ് മൂന്ന് റെയില്‍വേ ഇടനാഴികളിലും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കുക.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍പദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണല്‍ കോ-ഓപ്പറേഷൻ ഏജൻസി 40,000 കോടി രൂപയാണ് വായ്പ നല്‍കിയത്. മൊത്തം പദ്ധതിച്ചെലവ് 1.08 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്ന നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എച്ച്.എസ്.ആർ.സി.എല്‍.) അടുത്തിടെ 300 കിലോമീറ്റർ തൂണുകളുടെ പണി പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. 508 കിലോമീറ്റർ ദൈർഘ്യമുള്ള സ്ഥലമെടുപ്പ് ജനുവരിയില്‍ പൂർത്തിയായി.