ഗാർലന്റ് (ഡാളസ്) ∙ ഗാർലന്റ് കൺവീനിയന്റ് സ്റ്റോറിൽ ഞായറാഴ്ച വൈകിട്ട് നടന്ന വെടിവയ്പ്പിൽ മൂന്നു കൗമാരപ്രായക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ഗാർലന്റ് പൊലീസ് ചീഫ് ജെഫ് ബ്രയാൻ അറിയിച്ചു. വെടിയുതിർത്ത പതിനാലുകാരനെ പൊലീസ് അറസ്റ്റു ചെയ്തു.
പതിനാലുക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനത്തിന്റെ സഹകരണം അഭ്യർഥിച്ചു.
പിക്കപ്പ് ട്രക്കിൽ കൺവീനിയന്റെ സ്റ്റോറിന്റെ മുന്നിൽ എത്തിയ പതിനാലുകാരൻ വാതിൽ തുറന്ന് 20 തവണ അകത്തേക്ക് വെടിയുതിർത്തു. കടയിൽ ഉണ്ടായിരുന്ന 14 നും 16 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. കടയിലെ ജോലിക്കാരനായിരുന്ന മറ്റൊരു പതിനഞ്ചു വയസ്സുകാരനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മരിച്ച രണ്ടു പേർ ഒരുമിച്ചാണ് സ്റ്റോറിൽ എത്തിയത്. വെടിവച്ച കൗമാരപ്രായക്കാരനെക്കുറിച്ചു പൊലീസ് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയില്ലെങ്കിലും വിഡിയോ ചിത്രങ്ങൾ മാധ്യമങ്ങൾക്കു നൽകി. വെടിവയ്പ്പിന് പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും, അന്വേഷണം നടക്കുന്നുവെന്നും പൊലീസ് ചീഫ് ജെഫ് പറഞ്ഞു.
പി പി ചെറിയാൻ