ന്യുയോർക്ക് ∙ മുപ്പതോളം യാത്രക്കാരുമായി ഈസ്റ്റ് 124 സ്ട്രീറ്റ് ആന്റ് ലക്സിംഗ്ടൺ അവന്യുവിലൂടെ സഞ്ചരിച്ചിരുന്ന ബസിനു വെടിയേറ്റു. ബസിൽ കുറഞ്ഞതു ഒരു ബുള്ളറ്റെങ്കിലും തറച്ചതായി സീനിയർ എൻവൈപിഡി അധികൃതർ വെളിപ്പെടുത്തി. ഞായറാഴ്ച പകൽ 2.30 നായിരുന്നു സംഭവം. ലക്സിംഗ്ടൺ അവന്യുവിൽ റെഡ് ലൈറ്റിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിനും വെടിയേറ്റു. വെടിവയ്പിൽ ആർക്കും പരുക്കേറ്റില്ല. ബസിനെ ലക്ഷ്യമാക്കിയാണോ വെടിവച്ചതെന്നു വ്യക്തമല്ല.
വെടിവയ്പിനെ തുടർന്ന് ഞായറാഴ്ച ബസ്സ് ഡ്രൈവേഴ്സ് യൂണിയൻ പ്രസ്താവനയുമായി രംഗത്തെത്തി. ആറു മാസത്തിനുള്ളിൽ ഇതു നാലാം തവണയാണ് എംടിഎ ബസ്സിനു വെടിയേൽക്കുന്നത്. ഇത്തവണ വെടിയേറ്റത് സ്ത്രീകൾ ഇരുന്നിരുന്ന ഭാഗത്താണ്. ഭാഗ്യം കൊണ്ടാണു മരണം സംഭവിക്കാതിരുന്നതെന്നും ഇവർ പറഞ്ഞു.
ജീവനക്കാരുടെ സുരക്ഷിതത്വം പരിഗണിച്ചു ഡ്രൈവർമാർക്ക് വെടിയുണ്ടയേൽക്കാത്ത കവചിതം നൽകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
വെടിവയ്പ് നടത്തിയെന്ന് സംശയിക്കുന്നയാൾ അവിടെ നിന്നും ഒരു കാസിൽ കയറി രക്ഷപ്പെടുന്ന രംഗങ്ങൾ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലിസ് പറഞ്ഞു.