ഡാലസ് ∙ ഡാലസിൽ നിന്നു കാണാതായ 25 വയസ്സുള്ള യുവതിയുടെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയതായി പൊലിസ്. ഫെബ്രുവരി 21 തിങ്കളാഴ്ചയാണ് കയ്റാ നിക്കോളിനെ കാണാതായത്. ബുധനാഴ്ച വൈകിട്ട് നിരവധി വെടിയുണ്ടകൾ ഏറ്റ് ഇവരുടെ മൃതദേഹം ഫ്രീവെയുടെ പാലത്തിനടിയിൽ നിന്നാണു കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ ഭർത്താവ് ബ്രണ്ണൻ വില്യംസിനെ (26) കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
വില്യംസിനെ പിന്നീട് ഡാലസ് കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ബ്രണ്ണൻ ഭാര്യയെ കൊലപ്പെടുത്തുന്നതിനുള്ള കാരണം പൊലിസ് പുറത്തുവിട്ടില്ല. രണ്ടു കുട്ടികളുടെ മാതാവാണു കൊല്ലപ്പെട്ട കയ്റാ.
കയ്റായെ കാണാതായതിനെ തുടർന്ന് പൊലീസ് ക്ലിയർ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ കുട്ടികളേയോ സീനിയർ സിറ്റിസണർമാരെയോ കാണാതായാൽ മാ
ത്രമേ പൊലീസ് അലർട്ട് പ്രഖ്യാപിക്കാറുള്ളൂ. എന്നാൽ ഇവരുടെ ജീവനു ഭീഷണിയുണ്ടെന്നു പൊലീസിനു ബോധ്യപ്പെട്ടതിനെ തുടർന്നാണ് അസാധാരണ അലർട്ട് പ്രഖ്യാപിച്ചത്. തുടർന്നു പൊലീസും ഡിറ്റക്റ്റീവ്സും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ഹെലികോപ്ടർ ഉൾപ്പെടെ അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.