അങ്കാറ: യുദ്ധം അവസാനിപ്പിക്കാനായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന റഷ്യ-യുക്രെയ്ന് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ച പരാജയം.
മരിയുപോളില്‍ മാനുഷിക ഇടനാഴിയും 24 മണിക്കൂര്‍ വെടിനിര്‍ത്തലും വേണമെന്നായിരുന്നു ചര്‍ച്ചയില്‍ യുക്രെയ്ന് ഉന്നയിച്ച പ്രധാന ആവശ്യം.
എന്നാല്‍, അക്കാര്യത്തില്‍ റഷ്യയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് യുക്രെയ്ന് വിദേശ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. തുര്‍ക്കി നഗരമായ അന്റാലിയയിലാണ് റഷ്യന്‍-യുക്രെയ്ന് വിദേശകാര്യ മന്ത്രിമാരായ സെര്‍ജി ലാവ്റോവും ദിമിത്രോ കുലേബയും ചര്‍ച്ച നടത്തിയത്. തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കാവുസോഗ്ലുവും പങ്കെടുത്തിരുന്നു. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം രണ്ടാഴ്ച പിന്നിടവെ, ആദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നതതല നേതാക്കള്‍ നേരിട്ട് സംഭാഷണം നടത്തുന്നത്. വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്തെങ്കിലും പുരോഗതിയുണ്ടായില്ലെന്ന് കുലേബ ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
യോഗം പ്രയാസമേറിയതായിരുന്നുവെന്നും സെര്‍ജി ലാവ്റോവ് പരമ്ബരാഗത വിശദീകരണങ്ങള്‍ മുറുകെപ്പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റഷ്യ യുക്രെയ്നെ ആക്രമിച്ചിട്ടില്ലെന്നും പാശ്ചാത്യ സഹായത്തോടെ യുക്രെയ്ന് ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ലാവ്റോവ് വിശദീകരിച്ചു. അമേരിക്കയുടെ ധനസഹായത്തോടെ യുക്രെയ്നിലെ ലാബുകളില്‍ ജൈവായുധം വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, യുക്രെയ്ന് റഷ്യക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് കുലേബ ആവര്‍ത്തിച്ചു. യുക്രെയ്നില്‍ ആക്രമണം തുടങ്ങിയതിനുശേഷം ആദ്യമായാണ് റഷ്യ ചര്‍ച്ചക്കായി ഉന്നതതല മന്ത്രിയെ അയക്കുന്നത്. യുക്രെയ്നിലെ പ്രമുഖ നഗരങ്ങളില്‍ റഷ്യ ബോംബാക്രമണം തുടരുന്ന സാഹചര്യത്തില്‍ ലാവ്റോവുമായുള്ള കൂടിക്കാഴ്ചയില്‍ അമിത പ്രതീക്ഷയില്ലെന്ന് കുലേബ നേരത്തേ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധങ്ങള്‍ കടുപ്പിച്ചശേഷം ആദ്യമായാണ് ലാവ്റോവ് റഷ്യക്കു പുറത്തേക്ക് യാത്രചെയ്യുന്നത്. നാറ്റോ അംഗമായ തുര്‍ക്കി റഷ്യയുമായും യുക്രെയ്നുമായും സൗഹാര്ദബന്ധത്തിലാണ്.
ചര്‍ച്ച പരാജയപ്പെട്ടതോടെ, തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം പുനഃരാരംഭിച്ചു. യുക്രെയ്ന് തലസ്ഥാനമായ കിയവിലെ പകുതിയിലേറെ ആളുകളും പലായനം ചെയ്തതായി മേയര്‍ അറിയിച്ചു.