കൊച്ചി: ഡച്ച് മാതൃക പഠിക്കാനുള്ള നെതര്‍ലന്‍ഡ് യാത്രക്കും പഠനച്ചെലവിനുമായി ഖജനാവില്‍നിന്ന് കോടികള്‍ ചെലവിട്ട് മൂന്നുവര്ഷമാകുമ്ബോഴും ‘റൂം ഫോര്‍ റിവര്‍’ പദ്ധതി കടലാസില്‍തന്നെ.
സംസ്ഥാനം നേരിട്ട വന്‍ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും സംഘവും റൂം ഫോര്‍ റിവര്‍ പദ്ധതി മനസ്സിലാക്കാന്‍ 2019 മേയ് ഒമ്ബതുമുതല്‍ 12 വരെ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ചത്.
അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും അടങ്ങുന്ന സംഘം നടത്തിയ പഠനയാത്രക്ക് 20,85,090 രൂപ ഖജനാവില്‍നിന്ന് മുടക്കിയെന്ന് വിവരാവകാശ മറുപടിയില്‍ പൊതുഭരണ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കിയിട്ടില്ല. പദ്ധതിയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിന് ചെന്നൈ ഐ.ഐ.ടിയെയാണ് ചുമതലപ്പെടുത്തിയത്.
ഇതിനായി 1.38 കോടിയാണ് ഐ.ഐ.ടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ആന്‍ഡ് കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയര്‍ ഓഫിസില്‍നിന്നും പ്രോപ്പര്‍ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു.
ആവശ്യപ്പെട്ട തുകയുടെ 50 ശതമാനവും 18 ശതമാനം ജി.എസ്.ടിയും ഉള്‍പ്പെടെ 81.42 ലക്ഷം രൂപ ഇതുവരെ കൈമാറി. ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിന് കാരണമെന്ന് അവര്‍ വിശദീകരിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ ചെന്നൈ ഐ.ഐ.ടിയുടെ നേതൃത്വത്തില്‍ നടന്നുവരുകയാണ്.
നെതര്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ ഒപ്പം കുടുംബാംഗങ്ങള്‍ യാത്ര നടത്തിയിരുന്നോ എന്ന ചോദ്യത്തിന് പൊതുഭരണ വകുപ്പില്‍ വിവരം ലഭ്യമല്ലെന്നാണ് മറുപടി. 2019ലെ യാത്രക്കുശേഷം 2020ലും 2021ലും കേരളത്തില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമടക്കം പ്രശ്നങ്ങളായപ്പോള് നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.