കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. യു.ഡി.എഫും എല്‍.ഡി.എഫും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിധിക്കൊരുങ്ങുന്ന തൃക്കാക്കരയില്‍ അഡ്വ. കെ.എസ് അരുണ്‍ കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
ഇതിനിടെ കെ.വി തോമസിനെ ഇടത് മുന്നണിയുടെ പ്രചരണങ്ങളിലേക്ക് സ്വാഗതം ചെയ്‌ത് കൊണ്ട് തിരഞ്ഞെടുപ്പിന് ചൂട് പിടിപ്പിച്ചിരിക്കുകയാണ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ‘തൃക്കാക്കര യു.ഡി.എഫ് കോട്ടയാണെന്ന ധാരണ തെറ്റാണ്. വികസനത്തിലൂന്നിയുള്ള പ്രചരണമാകും മണ്ഡലത്തിലുടനീളം ഇടത് മുന്നണി നടത്തുക. സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവാണ് കെ.വി തോമസ്. വികസന നിലപാടുള്ള ആര്‍ക്കും ഇടത് മുന്നണിയുടെ പ്രചരണത്തില്‍ സഹകരിക്കാം’ – ഇ പി ജയരാജന്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന ജയരാജന്റെ പ്രതികരണം.
‘തൃക്കാക്കരയില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ് ഉയര്‍ത്തിക്കാണിച്ചാലും അതില്‍ തെല്ലും ഭയമില്ല. എല്‍.ഡി.എഫ് ഇതൊരു നല്ലൊരു രാഷ്ട്രീയ മത്സരമായാണ് കാണുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെ സര്‍വമേഖലയിലും കേരളം വളരുകയാണ്. ഇനിയും കേരളത്തെ ഉയര്‍ത്തണം.
ജനങ്ങളുടെ ആഗ്രഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പ്രസ്ഥാനങ്ങളും സര്‍ക്കാരും ശക്തിപ്പെടണം എന്നാണ്. കോണ്‍ഗ്രസുകാരുടെ മനസിലും അതാണ്. ജനങ്ങള്‍ കെ റെയിലിന് അനുകൂലമായി വിധിയെഴുതും. കെ റെയില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്, അവര്‍ക്ക് എതിരായിട്ടുള്ളതല്ല’ – മറ്റൊരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പില്‍ വ്യക്തി ബന്ധത്തിനല്ല വികസനത്തിനാണ് പ്രധാന്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ആവര്‍ത്തിച്ചു. എല്‍.ഡി.എഫിനൊപ്പമോ യു.ഡി.എഫിനൊപ്പമോ അല്ലെന്നും വികസനത്തിനൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം എങ്ങനെ നടത്തിയെന്ന് നേതാക്കള്‍ പറയണമെന്നും ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് കൂടിയാലോചിച്ചോ എന്നും അദ്ദേഹം ചോദിച്ചു.