കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് മേവാനിയെ സഹായിച്ചിരുന്നു
ന്യൂഡൽഹി: സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വർഷത്തിനിടയിൽ നിരവധി യുവനേതാക്കൾ കൊഴിഞ്ഞു പോയ കോൺഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.
ഗുജറാത്ത് എംഎൽഎയായ ജിഗ്നേഷ് മേവാനിയും കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെടുന്നതായി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് മേവാനിയെ സഹായിച്ചിരുന്നു.
സിപിഐയിൽ കനയ്യ അസ്വസ്ഥനാണെന്നും ചൊവ്വാഴ്ച അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസിലേക്ക് പോകുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് അറിവെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, കനയ്യ പാർട്ടി വിടുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ മാത്രമാണ് കേട്ടതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഈ മാസം ആദ്യം നടന്ന പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കനയ്യ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഭ്യൂഹങ്ങളോട് കനയ്യ ഇതുവരെ പ്രതികരിച്ചിട്ടിലെങ്കിലും ബിഹാർ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിഹാറിൽ കോൺഗ്രസ് അത്ര നല്ല സ്ഥിതിയിൽ അല്ല. സഖ്യകക്ഷികളായ ആർജെഡിയും സിപിഐ (എംഎൽ) ആയി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിരുന്നു. മത്സരിച്ച 70 സീറ്റുകളിൽ 19 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. അതേസമയം, ആർജെഡി മത്സരിച്ച 144 സീറ്റുകളിൽ പകുതിയിലേറെയും സിപിഐ (എംഎൽ) 19 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിച്ചു.