എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഉണ്ടോയെന്നും ഉണ്ടെങ്കിൽ അദ്ദേഹം പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു
കോട്ടയം: പാല ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം ഒരു മതത്തെയും പരാമർശിച്ചിട്ടില്ലെന്നും എംപി പറഞ്ഞു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ബിഷപ്പ് ഹൗസിൽ എത്തി സന്ദർശിച്ച ശേഷമായിരുന്നു എംപിയുടെ പ്രതികരണം.
വിവിധ സാമൂഹിക വിഷയങ്ങൾ ബിഷപ്പുമായി സംസാരിച്ചു. രാഷ്ട്രീയക്കാരനായിട്ടല്ല ഒരു എംപി എന്ന നിലയിലാണ് സന്ദർശനം നടത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സല്യൂട്ട് വിവാദത്തിൽ രൂക്ഷമായ രീതിയിലായിരുന്നു എംപിയുടെ പ്രതികരണം. പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കിൽ രാജ്യസഭാ ചെയര്മാന് പരാതി നൽകട്ടെ. അത് വെച്ചു രാഷ്ട്രീയം കളിക്കരുത്. രാജ്യത്തെ ഒരു സംവിധാനമുണ്ട് അത് പൊലീസ് അനുസരിച്ചേ പറ്റു. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഉണ്ടോയെന്നും ഉണ്ടെങ്കിൽ അദ്ദേഹം പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.