ഐഡഹോയിൽ ശനിയാഴ്ച്ച പ്രൈഡ് പരേഡിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മുഖംമൂടി സംഘത്തിലെ 31 പേർ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നു വന്ന വലതുപക്ഷ നിയോ-ഫാസിസ്റ്റ് തീവ്രവാദികളാണെന്നു പൊലിസ് സ്ഥിരീകരിച്ചു. പാട്രിയറ്റ് ഫ്രണ്ട് എന്ന വിദ്വേഷ സംഘടനയിലെ അംഗങ്ങളാണ് അവർ.
യു-ഹാൾ വാനിൽ നിറയെ ആയുധങ്ങളുമായാണ് അവർ എത്തിയത്. അക്കൂട്ടത്തിൽ കുന്തവും പരിചയുമൊക്കെ ഉണ്ടായിരുന്നു.
കലാപത്തിനു ശ്രമിച്ചു എന്ന കുറ്റം ചുമത്തി അവരെ കോടതിയിൽ ഹാജരാക്കി. മുൻകൂട്ടി വിവരം ലഭിച്ചതിനാൽ അവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നു പൊലിസ് പറഞ്ഞു. ഐഡഹോ കണ്ട ഏറ്റവും വലിയ പ്രൈഡ് പരേഡ് ഭംഗിയായി നടന്നു.
“അവർ സമാധാനപരമായ കാര്യങ്ങൾക്കല്ല ഇവിടെ വന്നത്,” കൂറ്റനായ് കൗണ്ടി ഷെരിഫ് ബോബ് നോറിസ് പറഞ്ഞു. ഒരാൾ മാത്രമാണ് ഐഡഹോയിൽ നിന്ന് വന്നത്. മറ്റുള്ളവർ വാഷിംഗ്‌ടൺ, അർകൻസോ, കൊളോറാഡോ, ഇല്ലിനോയ്, ഓറിഗൺ, സൗത്ത് ഡക്കോട്ട, ടെക്സസ്, വിർജീനിയ, വ്യോമിംഗ് എന്നീ സ്റ്റേറ്റുകളിൽ നിന്നാണ്.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഗ്രൂപ്പിന്റെ ദേശീയ നേതാവ് തോമസ് റൂസോയുമുണ്ട്. സൈനിക-പൊലിസ് നടപടികളുടെ ശൈലിയിലുള്ള പദ്ധതി തയാറാക്കിയിരുന്നു.
വിദ്വേഷത്തിനും അക്രമത്തിനും കൊയർ ഡി അലെൻ നഗരത്തിൽ സ്ഥാനമില്ലെന്ന് മേയർ ജിം ഹാമണ്ട് പറഞ്ഞു.
പരേഡ് സംഘടിപ്പിച്ച നോർത്ത് ഐഡഹോ പ്രൈഡ് അലയൻസ് പൊലീസിനു നന്ദി പറഞ്ഞു.