കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ കീഴില്‍ ആദ്യ മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് സ്ഥിതി ഒരാഴ്ചക്കകം സാധാരണ നിലയിലാക്കാനാണ് പുതിയ കാബിനറ്റിന്റെ തീരുമാനം.
വെള്ളിയാഴ്ച 17 അംഗ മന്ത്രിസഭ ചുമതലയേറ്റിരുന്നു.
പ്രസിഡന്റായി റനില്‍ വിക്രമസിംഗെ അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. രാജ്യത്ത് ഒരു മാസത്തേക്ക് ആവശ്യമായ ഇന്ധനം ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനാല്‍ ക്വോട്ട അടിസ്ഥാനത്തില്‍ വിതരണം വേഗത്തിലാക്കണമെന്നും നിര്‍ദേശിച്ചു. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം സൃഷ്ടിക്കാന്‍ സുരക്ഷസേനയെ ചുമതലപ്പെടുത്തിയതായും പ്രസിഡന്റ് അറിയിച്ചു. സാമ്ബത്തിക സഹായം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) യുമായി നടത്തുന്ന ചര്‍ച്ചകളെക്കുറിച്ചും മന്ത്രിസഭ യോഗം ചര്‍ച്ചചെയ്തു.
അതേസമയം, വെളളിയാഴ്ച ഗല്ലെ ഫേയ്സില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷ സേന നടത്തിയ ആക്രമണങ്ങളെക്കുറിച്ചും രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും ചര്‍ച്ചചെയ്യാന്‍ ജൂലൈ 25ന് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയോട് അഭ്യര്‍ഥിച്ചു. വെള്ളിയാഴ്ച പ്രസിഡന്റിന്റെ ഓഫിസില്‍ ക്യാമ്ബ് ചെയ്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ പൊലീസും സായുധ സേനയും ചേര്‍ന്ന് നീക്കം ചെയ്തിരുന്നു. പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തതില്‍ പുതിയ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.