യുവ യാഥാസ്ഥിതികരുടെ ഹീറോ ഡൊണാൾഡ് ട്രംപ് തന്നെ. ഫ്‌ളോറിഡയിൽ ഞായറാഴ്ച നടത്തിയ അഭിപ്രായ സർവേയിൽ 2024 ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥി ട്രംപ് ആയിരിക്കണമെന്ന് 78.7% ചെറുപ്പക്കാരാണു പറഞ്ഞത്. രണ്ടാം സ്ഥാനത്തു വന്ന ഫ്‌ളോറിഡ ഗവർണർ റോൺ ഡിസന്റിസിനു കിട്ടിയത് വെറും 19%.
മറ്റൊരു റിപ്പബ്ലിക്കൻ നേതാവും ഒരു ശതമാനത്തിനു മേലെ പോയില്ല. സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയെം ഒരു ശതമാനം നേടിയപ്പോൾ മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ അര ശതമാനം, ടെക്സസ് സെനറ്റർ റ്റെഡ് ക്രൂസ്, യു എന്നിലെ മുൻ അംബാസഡർ നിക്കി ഹേലി, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവർക്കു 0.3% വീതം കിട്ടി.
ടാമ്പയിൽ ടേണിംഗ് പോയിന്റ് യു എസ് എ സമ്മേളനത്തിൽ വോട്ടെടുപ്പ് നടത്തുന്നതിനു മുൻപ് ശനിയാഴ്ച രാത്രി ട്രംപും ഡിസന്റിസും ക്രൂസും സംസാരിച്ചിരുന്നു.
2024 ൽ തോൽപിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഡെമോക്രറ്റിക് സ്‌ഥാനാർഥി കലിഫോണിയ ഗവർണർ ഗാവിൻ ന്യുസം ആയിരിക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ വോട്ട് രേഖപ്പെടുത്തി. അദ്ദേഹം 30.3% വോട്ട് നേടിയപ്പോൾ മുൻ പ്രഥമവനിത മിഷേൽ ഒബാമ 13.6%, ഹിലരി ക്ലിന്റൺ 10.5, ബെർണി സാന്ഡേഴ്സ് 10,3, വൈസ് പ്രസിഡന്റ് കമല ഹാരിസ് 7.9, ന്യൂ യോർക്ക് റെപ്. അലക്സാൻഡ്രിയ ഒക്കഷിയോ-കോർട്ടസ് 5.9 എന്നിങ്ങനെ നേടി.
പ്രസിഡന്റ് ജോ ബൈഡനു ലഭിച്ചത് 4.4% വോട്ടാണ്. ട്രാൻസ്‌പോർട് സെക്രട്ടറി പീറ്റ് ബുട്ടിഗിഗ് 3.8 ശതമാനം വോട്ട്, റെപ്. തുൾസി ഗബ്ബാർഡ് 1%, ജോർജിയ ഗവർണർ സ്ഥാനാർഥി സ്റ്റേസി അബ്രാംസ് 0.5% എന്നിങ്ങനെയാണ് മറ്റുള്ളവർക്കു കിട്ടിയ വോട്ട്.