ലക്നൗ: രണ്ടാം യോഗി സര്‍ക്കാര്‍ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വീട് പൊളിച്ചു മാറ്റുന്നതുള്‍പ്പെടെ കര്‍ശന നടപടികളാണ് യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ വലിയ കുറവിന് കാരണമായത് എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 378 കേസുകളാണ് വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒരു കേസ് മാത്രമാണ് യുപിയിലേത് എന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. മഹാരാഷ്‌ട്രയില്‍ 100 കേസുകളും, ഝാര്‍ഖണ്ഡില്‍ 77 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
2019 ല്‍ ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 18,943 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 16,838 ആയി കുറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളിലാണ് വലിയ കുറവുണ്ടായിരിക്കുന്നത്. 2019 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 59,853 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 56,083 ആയി കുറഞ്ഞു. അതായത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ 6.2 ശതമാനം കുറവാണ് ഉണ്ടായത്.
ഇതിനെല്ലാം പുറമേ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2019 ല്‍ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 11,416 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2021 ല്‍ ഇത് 8,829 ആയി കുറഞ്ഞു.
കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. കുറ്റവാളികളോട് യാതൊരു ദയയും സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.