കോഴിക്കോട്: സച്ചാർ വിഷയം ചർച്ച ചെയ്യാൻ ലീഗ് വിളിച്ച് ചേർത്ത യോഗത്തിലെ മുഖ്യ ചർച്ച പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന തന്നെയായിരുന്നു. ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന പിൻവലിക്കണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലീം മത സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ബിഷപ്പ് ലക്ഷ്യം വെച്ചത് മുസ്ലിംങ്ങളെ തന്നെയാണ്. ഇത്തരം പരാമർശങ്ങൾ ഇനിയും ഉണ്ടാവാൻ പാടില്ല. ഇത് സമൂഹത്തിന് ഗുണം ചെയ്യില്ല. കേരളത്തിന്റെ മതസൗഹാർദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ സർക്കാർ നോക്കിനിൽക്കാൻ പാടില്ല. ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് ശേഷമുള്ള പറഞ്ഞു.
സർക്കാർ വിഷയത്തിൽ സർവ കക്ഷിയോഗം വിളിക്കാൻ തയ്യാറാവണം വിവാദ പ്രസ്താവന നടത്തിയിട്ടും വിഷയത്തിൽ മുസ്ലിം സംഘടനകളുടെ പ്രതികരണം പക്വതയോടെ ആയിരുന്നുവെന്നും യോഗം വിലയിരുത്തി. യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇത് ഏറെ സ്വാഗതാർഹമാണ്. എന്നാൽ സർക്കാരിന്റെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നോക്കി നിൽക്കാതെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം ചേർന്നത്. വൈകുന്നേരം 3.30 ന് തുടങ്ങിയ യോഗം 2 മണിക്കൂറോളം തുടർന്നു. സച്ചാർ വിഷയത്തിൽ സർക്കാരിൽ നിന്നും യാതൊരു നീതിയും ലഭിച്ചില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഈ കാര്യത്തിൽ സർക്കാരിനോടുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സമസ്ത, കെ. എൻ. എം, ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമ, എം. എസ്. എസ്, എം. ഇ. എസ്., തുടങ്ങിയ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. എ. പി സുന്നി വിഭാഗം യോഗത്തിൽ നിന്ന് വിട്ടുനിന്നു.