മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി കുറഞ്ഞതായി പുതിയ എൻ ബി സി സർവേ തെളിയിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ മതിപ്പു ഉയർന്നതായി എ പി പോളിംഗിൽ കണ്ടതിനു പിന്നാലെയാണ് ഈ പോളിംഗിന്റെ ഫലങ്ങൾ.
റജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ട്രംപിനെ കുറിച്ച് മതിപ്പുള്ളവർ 34% മാത്രമേയുള്ളൂ എന്നു എൻ ബി സി പറയുന്നു. 54% പേർ എതിരഭിപ്രായമാണ് പറയുന്നത്. ഇതേ എൻ ബി സി പോളിങ്ങിൽ 2021 ഏപ്രിലിൽ ട്രംപ് 32% വരെ താഴ്ന്നു പോയിരുന്നു. ബൈഡന്റെ ജോലിയിലെ മികവ് അംഗീകരിക്കുന്നുവെന്ന് 45% ഈ മാസം പറഞ്ഞു. കഴിഞ്ഞ മാസത്തെക്കാൾ 2% കൂടുതൽ. ജൂലൈയിൽ അദ്ദേഹം 36% വരെ താഴ്ന്നിരുന്നു. എതിർക്കുന്നവർ 3% കുറഞ്ഞു 52ൽ എത്തി.
ട്രംപിന് എതിരായ അന്വേഷണങ്ങൾ തുടരണം എന്ന് 56% പറയുന്നു. വേണ്ട എന്ന് പറയുന്നത് 41%.
അതിനിടെ ഞായറാഴ്ച എൻ ബി സി സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ, ട്രംപിന്റെ വീട്ടിൽ നടന്ന എഫ് ബി ഐ റെയ്ഡിനെ കുറിച്ച് ബൈഡൻ സംസാരിച്ചു. ഔദ്യോഗിക രേഖകൾ എടുത്തു കൊണ്ട് പോയെങ്കിൽ അത് തീരെ ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്നു അദ്ദേഹം പറഞ്ഞു.
ദേശരക്ഷാ രഹസ്യങ്ങൾ ചോർന്നോ എന്ന് അറിയില്ല. “അതേപ്പറ്റി ആരോടും ഞാൻ സംസാരിച്ചിട്ടില്ല. എന്നോട് ആരും ഒന്നും പറഞ്ഞിട്ടുമില്ല.”